'സവർക്കറും സ്വരാജ് ആവശ്യപ്പെട്ടു!'; NCERT ചരിത്ര പാഠപുസ്തകത്തിൽ കൂടുതൽ മാറ്റങ്ങൾ

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi

ന്യൂഡൽഹി: നീതിന്യായവ്യവസ്ഥയെ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടർന്ന് പുതുക്കിയ എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ കൂടുതൽ മാറ്റങ്ങൾ. ഇന്ത്യാവിഭജനത്തിലെ കോൺഗ്രസ് നിലപാട് പുതുക്കിയതിനൊപ്പം വി.ഡി. സവർക്കറും സ്വരാജ് ആവശ്യപ്പെട്ടുവെന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളോടെയാണ് പുസ്തകം മാറ്റിയിറക്കിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നേരത്തേയുണ്ടായിരുന്ന പാഠപുസ്തകം പുതുക്കിയത്.

‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര’ എന്ന അധ്യായത്തിലാണ് പ്രധാനമാറ്റങ്ങൾ. ബ്രിട്ടീഷുകാർ ‘പതിറ്റാണ്ടുകളായി ഹിന്ദു-മുസ്‌ലിം വിഭാഗീയത വളരാൻ പ്രോത്സാഹിപ്പിച്ചു. രണ്ടു സമുദായങ്ങൾക്കും ചെറിയ വിഭാഗങ്ങൾക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽനിന്നാണ് വിഭജനം ഉണ്ടായത്. വിഭജനപദ്ധതിയെ കോൺഗ്രസ്‌പോലും വ്യാപകമായി എതിർത്തു. ഇക്കാര്യത്തിൽ ദേശീയ സമവായം ഉണ്ടായില്ല. വിഭജനമാണ് ‘മുന്നോട്ടുള്ള ഏക വഴി’ എന്ന വിഷയം അന്നുമുതൽ ചർച്ചചെയ്യപ്പെടുന്നതാണ്’ എന്ന് പുസ്തകത്തിൽ പറയുന്നു.

വിഭജനകാലത്ത് ഉപഭൂഖണ്ഡത്തിൽ വർഗീയ കൂട്ടക്കൊലകൾ നടന്നപ്പോൾ ‘കോൺഗ്രസ് നേതാക്കൾ നിസ്സഹായരായിരുന്നു’ എന്ന മുൻ പുസ്തകത്തിലെ വാചകം നീക്കി. അക്രമത്തെക്കുറിച്ച് വിലപിച്ച മഹാത്മാഗാന്ധിയുടെ പരാമർശങ്ങൾ മാത്രം നിലനിർത്തി. മുൻ പുസ്തകത്തിൽ ദേശീയ പ്രസ്ഥാന നേതാക്കളായ മൗലാനാ ഹസ്രത്ത് മൊഹാനി, ജവാഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ് എന്നിവർ സ്വരാജിനായി രംഗത്തുവന്നത് പരാമർശിച്ചിരുന്നു. സവർക്കർ 1925-ലും അതിനുമുൻപ്‌ 1908-ൽ മഹർഷി അരബിന്ദോയും ഇക്കാര്യം ആവശ്യപ്പെട്ടതായി പുതുതായി ഉൾപ്പെടുത്തി.

നേതാജി ജർമനിയിൽ താമസിച്ച് ഹിറ്റ്‌ലറുടെ പിന്തുണ തേടിയതും നാസി വംശീയ പ്രത്യയശാസ്ത്രകാര്യങ്ങളും മുൻ പുസ്തകത്തിലുണ്ടായിരുന്നെങ്കിൽ അതെല്ലാം മാറ്റി, ‘ബ്രിട്ടീഷ് വിരുദ്ധരുടെ പിന്തുണ നേതാജി തേടി’ എന്ന് മാത്രമാക്കി. ക്വിറ്റിന്ത്യാ സമരകാലത്ത് ഗാന്ധി, നെഹ്‌റു, പട്ടേൽ എന്നിവരെ അറസ്റ്റുചെയ്തുവെന്നതിന് പകരം കോൺഗ്രസിന്റെ മുഴുവൻ നേതൃത്വവും അറസ്റ്റിലായി എന്നാക്കി. ഇതിനുശേഷം, സോഷ്യലിസ്റ്റ് നേതാക്കളായ റാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണും സമരത്തിൽ നിർണായക പങ്കുവഹിച്ചതായും പറയുന്നു.

സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യറിയിലെ അഴിമതി ഒഴിവാക്കിയതിനു പകരം പുതിയ നിയമപാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

തെറ്റായ ചരിത്രപഠനം

‘വിഭജനത്തിന് കോൺഗ്രസാണ് ഉത്തരവാദി എന്നുവരുത്താനുള്ള ശ്രമം മുൻപും ബി.ജെ. പി.-ആർ.എസ്.എസ്. കേന്ദ്രങ്ങളിൽ നിന്നുണ്ട്. ആർ.എസ്.എസ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. കമ്യൂണിസ്റ്റുകാരും മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിലില്ല. മഹാത്മാഗാന്ധി യും കോൺഗ്രസും തന്നെയാണ് വിജയിച്ച രൂപത്തിലുള്ള സ്വാതന്ത്ര്യസമരം വിഭാവനം ചെയ്തും പോരാടിയതും. ബാലഗംഗാധര തിലകിൻ്റെ കാലത്താണ് സ്വരാജ് എന്ന ആശയം പ്രധാനമായും ഉദിച്ചുവന്നത്. പിന്നീട് ദേശീയപ്രസ്ഥാനനേതാക്കൾ അത് പ്രചരിപ്പിച്ചു. ഈ നേതാക്കൾക്കും കോൺഗ്രസിനും പകരം ഹിന്ദുത്വ പ്രതിച്ഛായയുള്ള നേതാക്കളെയും മുന്നേറ്റങ്ങളെയും സ്വാതന്ത്ര്യസമരത്തിലെ പ്രധാനികളായി ചിത്രീകരിക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നത്’- -ഡോ. ബർട്ടൺ ക്ലീറ്റസ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജവാഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി, ഡൽഹി

Content Highlights: The revised NCERT Class 8 Social Science textbook introduces significant alterations to modern Indian history, including the addition of V.D. Savarkar's demand for Swaraj, modifications to the Congress party's stance during the Partition, and the removal of judicial corruption references following Supreme Court directives.