സിബിഎസ്ഇ പരീക്ഷാഫല വിവാദം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് കത്ത് നൽകി.
2026 മേയ് 13-ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടന്ന പുനർമൂല്യനിർണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടായതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വെബ്സൈറ്റ് തകരാറുകൾ, രജിസ്ട്രേഷൻ പിഴവുകൾ, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അപേക്ഷാ സ്ഥിരീകരണത്തിലെ വൈകൽ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭിക്കാതിരിക്കുക അല്ലെങ്കിൽ വ്യക്തതയില്ലാത്ത പകർപ്പുകൾ ലഭിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികൾ.
കൂടാതെ, ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മതിയായ മാർഗനിർദേശങ്ങളോ നൽകാതെയാണ് ഒ.എസ്.എം (ഓൺ സ്ക്രീൻ മാർക്കിങ്) സംവിധാനം നടപ്പിലാക്കിയതെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, സിബിഎസ്ഇയുടെ മൂല്യനിർണയ-പുനർമൂല്യനിർണയ നടപടികളിലെ വീഴ്ചകൾ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികൾക്ക് സുതാര്യവും നീതിപൂർണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര കത്തയച്ചിരിക്കുന്നത്.
Content Highlights: Kerala Chief Minister V. D. Satheesan has written to Union Education Minister Dharmendra Pradhan seeking central intervention into widespread complaints regarding technical and administrative lapses in the 2025–26 CBSE Plus Two exam results and revaluation process, including issues with the newly implemented On-Screen Marking (OSM) system.