മൂല്യനിർണയം; ‘അധ്യാപകർ സാമൂഹിക മാധ്യമങ്ങളിൽ അനുഭവങ്ങൾ പങ്കുവെക്കുന്നു’-നടപടിയുണ്ടാകുമെന്ന് CBSE

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിബിഎഇ. ചില അധ്യാപകർ മൂല്യനിർണയ രീതികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പത്തിനും തെറ്റായ വാർത്തകൾ പ്രചരിക്കാനും കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
- രഹസ്യാത്മകത പാലിക്കണം: പരീക്ഷാ പേപ്പർ നോക്കുന്ന പ്രക്രിയ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. ഇതിന്റെ വിവരങ്ങൾ പൊതുവിടങ്ങളിൽ ചർച്ച ചെയ്യാൻ പാടില്ല.
സോഷ്യൽ മീഡിയ നിയന്ത്രണം: മൂല്യനിർണയത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങളോ തെറ്റായ വിവരങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പ്രൊഫഷണൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.
അച്ചടക്ക നടപടി: നിയമങ്ങൾ ലംഘിക്കുന്ന അധ്യാപകർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കും. സ്കൂൾ പ്രിൻസിപ്പൽമാർ ഇക്കാര്യം അധ്യാപകരെ ബോധിപ്പിക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചു.
പശ്ചിമേഷ്യയിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
മേഖലയിലെ നിലവിലെ യുദ്ധസാഹചര്യവും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ബോർഡ് റദ്ദാക്കി.
ബാധകമായ രാജ്യങ്ങൾ: ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ.
തിയതി: മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.
കാരണം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരീക്ഷാ പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്തുന്നതിനുമാണ് ഈ തീരുമാനം.
സൗദി അറേബ്യയിലെ പ്രിൻസിപ്പൽമാരുമായി കൂടിക്കാഴ്ച
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് സൗദി അറേബ്യയിലെ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുമായി ഓൺലൈനായി ആശയവിനിമയം നടത്തി. പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും നിലവിലെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
Content Highlights: Strict disciplinary action for teachers spreading misinformation about evaluation