ഗവേഷണത്തിനും എഐക്കും മുൻഗണന; ആഗോള സർവ്വകലാശാലാ റാങ്കിങ് മാറ്റാനൊരുങ്ങി ബ്രിക്സ്

വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ബ്രിക്സ് അംഗരാജ്യങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പഠനത്തിനും ഗവേഷണത്തിനും മുൻഗണന നൽകുന്നതിനൊപ്പം പുതിയ ആഗോള സർവ്വകലാശാലാ റാങ്കിങ് സംവിധാനം രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ബ്രിക്സ് രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സവിശേഷതകൾ കൂടി കണക്കിലെടുത്തുകൊണ്ട് ബ്രിക്സ് യൂണിവേഴ്സിറ്റി ഗ്ലോബൽ റാങ്കിങ് ആന്റ് ഇവാലുവേഷൻ സിസ്റ്റം നടപ്പിലാക്കാൻ തീരുമാനിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക ശിൽപ്പശാല സെപ്റ്റംബർ-ഡിസംബർ മാസങ്ങൾക്കിടയിൽ നടക്കും.
ഡിജിറ്റൽ സാക്ഷരത, STEM പഠനം, വിദേശ സ്കോളർഷിപ്പുകൾ, വിദ്യാർത്ഥികളുടെ വിനിമയ പദ്ധതികൾ എന്നിവയും പ്രോത്സാഹിപ്പിക്കും. ഗവേഷണരംഗത്ത് മികച്ച ഡാറ്റാസെറ്റുകളും വിവരങ്ങളും പങ്കുവെക്കുന്നതിനായി ബ്രിക്സ് സയൻസ് റിസർച്ച് ആന്റ് റെപ്പോസിറ്ററി രൂപീകരിക്കും.
യുവാക്കളുടെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ BRICS Youth Startup Platform (BYSP), അതിനായുള്ള സാമ്പത്തിക സഹായത്തിനായി BRICS Startup Innovation Fund എന്നിവയും ആരംഭിക്കും. കൂടാതെ, ശാസ്ത്ര പദ്ധതികൾക്കായി BRICS GRAIN വഴി 2026–2030 ആക്ഷൻ പ്ലാനും നടപ്പാക്കും.
Content Highlights: BRICS member nations have agreed to overhaul higher education by introducing an AI-driven learning framework