വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി; ക്രൂരകൃത്യം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ഇന്ന് വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ഒരു ബാഗ് താഴേക്കെറിഞ്ഞു. മറ്റൊരു കെട്ടും ഉപേക്ഷിക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പിന്നീട് നടത്തിയ പരിശോധനയില്‍ പാലത്തിനിടയില്‍ നിന്ന് രണ്ട് കെട്ടുകളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഏറെക്കാലമായി വെള്ളമുണ്ടയില്‍ താമസിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇന്ന് വൈകുന്നേരത്തോടെയാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
Content Highlights: worker from uttarpradesh bruttaly murdered in wayanadu vellamunda