'കൂടെപോയവരെ അറിയില്ല,ഒപ്പമുണ്ടായിരുന്ന 15 പേരെയും റിസോർട്ട് ഉടമകളെയും ചോദ്യംചെയ്യണം'; മരണത്തിൽ പരാതി

നിലമ്പൂര്‍: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നിഷ്മ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാവ് ജെസീലയും ബന്ധുക്കളും രംഗത്ത്. തന്റെ മകള്‍ക്കു മാത്രമാണ് അപകടം സംഭവിച്ചതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്കില്ലാത്തത് സംശയമുയര്‍ത്തുന്നുവെന്നും ജെസീല പറഞ്ഞു. സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്നും അവര്‍ ചോദിച്ചു.
കഴിഞ്ഞദിവസമാണ് വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് നിഷ്മ മരിച്ചത്. മരത്തടികള്‍കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരംകൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തിന്റെ കാരണം വ്യക്തമായി അറിയണമെന്നും നീതി ലഭിക്കണമെന്നും ജെസീല ആവശ്യപ്പെട്ടു. മകളുടെ കൂടെ പോയവരെക്കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ക്കാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസം അനുവദിക്കാന്‍ പാടില്ലായിരുന്നു. യാത്രയ്ക്കുശേഷം മൂന്നുതവണ നിഷ്മ വിളിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പമാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് ഇല്ലായിരുന്നു. വീഡിയോകോളില്‍ സംസാരിച്ചെങ്കിലും എത്രപേര്‍ കൂടെയുണ്ടെന്നു പറഞ്ഞിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിഷ്മയുടെ ഒപ്പമുണ്ടായിരുന്ന മറ്റു 15 പേരെയും റിസോര്‍ട്ട് ഉടമകളെയും ചോദ്യംചെയ്യണമെന്ന് ബന്ധുവായ റിയാസ് ആവശ്യപ്പെട്ടു.
Content Highlights: A woman died after a tent collapsed at a Wayanad resort. Her mother suspects foul play