ക്വാറികൾ കേന്ദ്രീകരിച്ച് ലഹരി വിൽപന; പ്രധാനകണ്ണിയായ ടിപ്പർ ഡ്രൈവർ MDMA-യുമായി പിടിയിൽ

പിടിയിലായ മുഹമ്മദ് റാഫി
പിടിയിലായ മുഹമ്മദ് റാഫി

വേങ്ങര: മാരക രാസലഹരിയായ എം.ഡി.എം.എ.യുമായി ടിപ്പർ ലോറി ഡ്രൈവറായ യുവാവ് അറസ്റ്റിൽ. വേങ്ങര കണ്ണമംഗലം സ്വദേശി പള്ളിയാളി വീട്ടിൽ മുഹമ്മദ് റാഫി (37)യാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 30,000-ത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു.

ക്വാറികൾ കേന്ദ്രീകരിച്ച് ടിപ്പർ ലോറി ഡ്രൈവർമാർക്ക് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ  പ്രധാനിയാണ് പിടിയിലായ റാഫി. ശനിയാഴ്ച വൈകിട്ട് ചെരുപ്പടിമലയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ചെരുപ്പടിമല, മിനി ഊട്ടി പോലുള്ള വിനോദസഞ്ചാര മേഖലകൾ കേന്ദ്രീകരിച്ചും ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നു.

ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ നിന്ന് ലഹരി സംഘത്തിൽ ഉൾപ്പെട്ട ആളുകളേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വേങ്ങര സ്റ്റേഷനിലെ എസ്.ഐ. ബിജു, എസ്.ഐ. രാധാകൃഷ്ണൻ, സജീവ് എന്നിവരുമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Tipper lorry driver arrested with synthetic drug MDMA worth rupees 30,000 at Vengara, Malappuram.