എറണാകുളത്ത് കൂട്ടക്കൊലപാതകം; ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു, പ്രതി കസ്റ്റഡിയില്‍

കൊല്ലപ്പെട്ടവര്‍, പ്രതി റിതു ജയന്‍
കൊല്ലപ്പെട്ടവര്‍, പ്രതി റിതു ജയന്‍

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി. അടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണന്‍, ഭാര്യ ഉഷ  മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന്‍ ആണ് ക്രൂരകൃത്യം നടത്തിയത്.

ആക്രമണത്തിന് ശേഷം ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതിയെ പോലീസ് പിടികൂടി.
അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് പ്രതി നാട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരുംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. ഇയാള്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പോലീസില്‍നിന്ന് രക്ഷപ്പെട്ടിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

Content Highlights: Three people were hacked to death in a house in ernakulam chennamangalam- accused is in custody