ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പോലീസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ 200 പേർക്കെതിരെ കേസ്

തൊടുപുഴ: ഡ്യൂട്ടിക്കിടെ മദ്യപിച്ചുവെന്ന് ആരോപിച്ച പൊലിസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ 200 പേർക്കെതിരേ കേസ്. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൺപതോളം പേരെ പ്രതി ചേർത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയുമാണ് കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞുവെച്ചത്. ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ കാണാനായി ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു നാടകീയ സംഭവങ്ങൾ. ഇരുവരും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെത്തുടർന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു.
മദ്യകുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ രക്തസാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Content Highlights: 200 individuals booked including CPM area secretary, Police officers allegedly found with alcohol and contraband in official vehicle, Incident occurred during World Cup final screening in Thodupuzha, Departmental investigation initiated with blood samples sent for testing