സ്പായിലെ ബലാത്സംഗം; കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് അതിജീവിത

തിരുവല്ല: തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് ജീവനക്കാരിയെ കാപ്പാകേസ് പ്രതി ബലാത്സംഗംചെയ്ത സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് അതിജീവിത പറഞ്ഞു. തന്നെയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്നമായി കിടത്തി വീഡിയോ എടുത്തു. കത്തി കഴുത്തിവെച്ചാണ് വസ്ത്രം അഴിപ്പിച്ചതെന്നും അതിജീവിത വെളിപ്പെടുത്തി. സ്പായിലെ മറ്റു ജീവനക്കാർ ബലാത്സംഗത്തിന് ഒത്താശ ചെയ്തുവെന്നും യുവതി പറഞ്ഞു.
'രാഹുൽ എന്നയാൾ സ്ഥിരമായി ഗുണ്ടാപ്പിരിവ് വരാറുണ്ട്. സുബിൻ ആദ്യമായിട്ടാണ് വരുന്നത്. ജീവനക്കാരോട് 50000 രൂപ ആവശ്യപ്പെട്ടു. മുതലാളിയോട് മൂന്ന് ലക്ഷം രൂപ ഇട്ട് തരാൻ പറയണം ഇല്ലെങ്കിൽ എടുത്ത് വെച്ച വീഡിയോ ലൈവായി പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. ക്വട്ടേഷൻ കിട്ടിയിട്ട് വന്നതാണെന്ന് പറഞ്ഞു' അതിജീവിത പറഞ്ഞു.
സംഭവത്തിൽ കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (മരണം സുബിൻ-29), കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ്(38) എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. നാലുപേർ ഒളിവിലാണ്.
11 കേസുകളിൽ പ്രതിയായ സുബിൻ, കാപ്പാ നിയമപ്രകാരം കരുതൽതടങ്കലിലായിരുന്നു. ഏതാനും മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
ഫെബ്രുവരി ഒന്നിന് പകൽ മൂന്നരയോടെയാണ് ഗുണ്ടാസംഘം സ്ഥാപനത്തിലെത്തിയത്. പണം ഇല്ലെന്ന് പറഞ്ഞതോടെ വനിതാജീവനക്കാരിലൊരാളെ തടഞ്ഞുനിർത്തുകയും അടുത്ത മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ജീവനക്കാരിയെ സുബിൻ ഭിത്തിയോട് ചേർത്തുനിർത്തി അപമര്യാദയായി പെരുമാറുന്നത് പുറത്ത് വന്ന സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാം.
സുബിനെ അറസ്റ്റുചെയ്യാനായി പോലീസ് സംഘം വീട്ടിലെത്തിയപ്പോൾ ഇയാളുടെ വളർത്തുനായ്ക്കൾ പോലീസിനുനേരേ പാഞ്ഞടുത്തു. എസ്.ഐ. ഉണ്ണികൃഷ്ണൻ, സി.പി.ഒ. അഭിലാഷ് എന്നിവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
Content Highlights: Employee brutally raped in Thiruvalla spa by gangster for non-payment of extortion money. Survivor reveals shocking details