'പ്രഷർ കുക്കർ ബോംബുണ്ടാക്കാൻ പഠിച്ചു, ക്രൂര വീഡിയോ ദൃശ്യം’; ഐഎസിൽ ചേരാൻ നിർബന്ധിച്ച കേസിൽ കുട്ടിയുടെ മൊഴി

തിരുവനന്തപുരം: ഐഎസിൽ ചേരാൻ നിർബന്ധിച്ച അമ്മയുടെ സുഹൃത്ത് ക്രൂരവീഡിയോദൃശ്യം കാണിച്ചിരുന്നെന്ന് പതിനാറുകാരന്റെ മൊഴി. ഐഎസിന്റെ ഉദ്‌ഭവത്തെക്കുറിച്ച് ഉൾപ്പെടെ പറഞ്ഞുകൊടുത്തിരുന്ന ഇയാൾ ഐഎസ് തീവ്രവാദികൾ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സ്ഥിരമായി കാണിച്ചിരുന്നതായാണ് കുട്ടി വെഞ്ഞാറമൂട് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പ്രഷർ കുക്കർ ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിച്ചെന്നും മൊഴിയിലുണ്ട്.
ഷാൾ ഉപയോഗിച്ച് മുഖം മറച്ചശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങൾ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് അയാൾ മറ്റാർക്കോ അയച്ചിരുന്നതായും കുട്ടി മൊഴിനൽകി. യുവതിയുടെ ഭർത്താവും സുഹൃത്തും തമ്മിൽ വഴക്കുണ്ടാവുകയും പോലീസിൽ പരാതിനൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പോലീസെത്തി അമ്മയെയും യുവാവിനെയും ചോദ്യംചെയ്തിരുന്നു.
അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തു തന്റെ പേരിലാക്കണമെന്നു പറഞ്ഞാണ് ഇംഗ്ലണ്ടിൽനിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും അമ്മയുടെ സഹോദരിക്കൊപ്പമാണ് നാട്ടിലെത്തിയതെന്നും കുട്ടി മൊഴിനൽകി. പോലീസും തീവ്രവാദവിരുദ്ധ സെല്ലും കുട്ടിയുടെ മൊഴി പരിശോധിച്ചുവരുകയാണ്.
Content Highlights: Teen Claims IS Indoctrination Included Bomb-Making, Brutal Videos in Kerala Case