'പ്രണയത്തില്‍ ചതി'; പെണ്‍സുഹൃത്തിന്റെ പീഡനപരാതി; ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ് ജീവനൊടുക്കി

ഗൗരവ് | Photo Courtesy: x.com/DeadlyLaw
ഗൗരവ് | Photo Courtesy: x.com/DeadlyLaw

ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

പെണ്‍സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഗൗരവ് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ വീട്ടിലെത്തിയതിനു ശേഷം മാനസികപ്രയാസം അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വീട്ടിലെത്തിയശേഷം യുവാവ് അധികമാരോടും സംസാരിച്ചിരുന്നില്ല. സുഹൃത്തുക്കളോടും അയല്‍ക്കാരോടുമെല്ലാം മൗനം പാലിച്ചു. എല്ലാവരില്‍ നിന്നും അകലുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ജീവനൊടുക്കിയത്.

നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പീഡനക്കേസില്‍ പ്രതിയായി ഗൗരവ് ജയിലിലായത്. നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് ഗൗരവ് പരാതിക്കാരിയായ 29 വയസ്സുകാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായെന്നും എന്നാല്‍, പിന്നീട് ഇതേ യുവതി ഗൗരവിനെതിരേ പീഡനം ആരോപിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. യുവാവിന്റെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: A 29-year-old techie in Bilaspur, Chhattisgarh, committed suicide by jumping in front of a train after being released on bail in a rape case filed by his girlfriend. A suicide note was found.