അജിത്കുമാറിനെതിരെ മതിയായ തെളിവുകളില്ല? ‘രക്ഷാപ്രവർത്തന’ കേസിൽ SIT റിപ്പോർട്ട് കൈമാറാതെ പോലീസ്

#ആർ. അനന്തകൃഷ്ണൻ | മാതൃഭൂമി ന്യൂസ്
എഡിജിപി എം.ആർ. അജിത്കുമാർ | ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന ഗൺമാൻമാർ | Images: MBTV Screengrab
എഡിജിപി എം.ആർ. അജിത്കുമാർ | ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന ഗൺമാൻമാർ | Images: MBTV Screengrab

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലവൻ എസ്പി ഷൗക്കത്തലി റിപ്പോർട്ട് സമർപ്പിച്ചിട്ട് ദിവസങ്ങളായി. എന്നാൽ ആ റിപ്പോർട്ട് ഇപ്പോഴും സംസ്ഥാന പോലീസ് മേധാവിയുടെ മേശവലിപ്പിൽ വിശ്രമത്തിലാണ്. ഈ റിപ്പോർട്ടിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ പരമാർശമുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.ആർ. അജിത്കുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു എന്നാണ് വിവരം. അന്വേഷണം നടത്തി, എം.ആർ. അജിത്കുമാറിനെതിരെ റിപ്പോർട്ടും വാങ്ങി വെട്ടിലായ അവസ്ഥയിലാണ് സർക്കാർ ഇപ്പോൾ. അജിത്കുമാറിനെതിരെ ദുർബലമായ തെളിവുകൾ മാത്രമാണ് റിപ്പോർട്ടിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതാണ് എന്ന് ഈ റിപ്പോർട്ടിൽ മൊഴിയുണ്ട്. എന്നാൽ അതിന് അനുകൂലമായ തെളിവുകൾ കണ്ടെത്താൻ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനെതിരെ നടപടിയെടുത്താൽ അത് തിരിച്ചടിയാകും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

അനൗദ്യോഗികമായി തേടിയ നിയമോപദേശത്തിലും അത്തരത്തിലുള്ള വിലയിരുത്തലാണ് വന്നിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. വിഷയത്തിൽ ഔദ്യോഗികമായി നിയമോപദേശം തേടാനും ഇതുവരെയും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ നിയമോപദേശം തേടിയാൽ തുടർനടപടികളിലേക്ക് പോകേണ്ടിവരും എന്നതാണ് അതിന്റെ കാരണം.

ഈ റിപ്പോർട്ട് അടുത്തൊന്നും ഡിജിപി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറാൻ സാധ്യതയില്ല എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുടരന്വേഷണം അടക്കമുള്ള സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് റിപ്പോർട്ട് കൈമാറുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. റിപ്പോർട്ട് പെട്ടെന്നൊന്നും ആഭ്യന്തരമന്ത്രിക്ക് നൽകേണ്ട എന്ന പരോക്ഷ നിർദേശവും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

ആലപ്പുഴയിലെ ലാത്തിച്ചാർജ് കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എം.ആർ. അജിത്കുമാറിനെതിരെ കർശന നടപടി വേണം എന്നുള്ളത് പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. മർദ്ദനത്തിനിരയായ എ.ഡി. തോമസ് അടക്കമുള്ള നേതാക്കൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം അജിത്കുമാറിനെ സംരക്ഷിക്കണം എന്ന നിലപാടും പാർട്ടിയ്ക്കുള്ളിലുണ്ട് എന്നും സൂചനയുണ്ട്.

എക്‌സൈസ് മന്ത്രി എം. ലിജു ആവശ്യപ്പെട്ടിട്ടും ബെവ്‌കോ എംഡി സ്ഥാനത്തുനിന്നുപോലും അജിത്കുമാറിനെ ഇതുവരെ നീക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്ന ശക്തികൾ കോൺഗ്രസിലും ഉണ്ട് എന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഈ സാഹചര്യത്തിൽ അജിത്കുമാറിനെതിരെ നടപടിയെടുത്താൽ സെൻ കുമാറിന്റെ സ്ഥിതി ആവർത്തിക്കുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്.

ആ നാണക്കേട് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ എം.ആർ. അജിത്കുമാറിനെതിരെ ധൃതിപിടിച്ച് റിപ്പോർട്ട് വാങ്ങി നടപടിയെടുക്കാനും എടുക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ്. 

Content Highlights: SIT report on ADGP Ajith Kumar remains pending with the State Police Chief. Lack of strong evidence complicates potential disciplinary action against the officer. Internal political pressure within the ruling party regarding the officer's protection. Government fears legal repercussions similar to past administrative controversies. Tactical delays in reporting are being used to avoid immediate political fallout.