'കൂട്ടുകാരിയെ കാണണം'; കത്ത് വഴിത്തിരിവായി; സ്ത്രീയുമായി അടുത്തത് ഭർത്താവ് ചികിത്സയിലിരിക്കെ

കൊച്ചി: എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങള്‍ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.
ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നല്‍കിയ മൊഴി.
Content Highlights: Shocking details have emerged regarding the rape of two sisters in Ernakulam