രാസലഹരി ഉപയോഗിച്ചെന്നത് തെറ്റ്; പായ്ക്കറ്റ് എങ്ങനെ വന്നുവെന്നറിയില്ല; പെപ്പർ സ്പ്രേ അടിച്ചു -സനീഷ്

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായ തൊടുപുഴ നഗരസഭ മുൻചെയർമാനും മുൻകോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് വിശദീകരണവുമായി രംഗത്ത്. ഡാൻസഫ് സംഘത്തിലെ ചില പോലീസുദ്യോഗസ്ഥരാണ് തനിക്കെതിരേ അനാവശ്യവാർത്ത സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പക്കൽനിന്ന് രാസലഹരി പിടിച്ചിട്ടില്ല. സഞ്ചരിച്ച വാഹനത്തിൽ ഉപയോഗിച്ച ലഹരിപായ്ക്കറ്റ് എങ്ങനെ വന്നുവെന്നറിയില്ല. സംഭവത്തിൽ പോലീസ് അനാവശ്യഭീകരതയാണ് സൃഷ്ടിച്ചത്. ഏതുസമയത്ത് വിളിച്ചാലും പോലീസ് സ്റ്റേഷനിൽ എത്താൻ തയ്യാറാണ് താൻ. എന്നാൽ മുഖത്തടക്കം പെപ്പർ സ്പ്രേ അടിച്ചു. പൊതുജനമധ്യത്തിൽ അപമാനിക്കുന്നരീതിയിൽ പെരുമാറി.
പൊതുപ്രവർത്തകനും തടിക്കച്ചവടക്കാരനുമെന്ന നിലയിൽ തനിക്ക് നിരവധി ആളുകളുമായി ബന്ധമുണ്ട്. പലരുമായും സാമ്പത്തിക ഇടപാടുകളും നടത്താറുണ്ട്. ഇവരിൽ പലർക്കും ലഹരി ഇടപാടുകളുമായും ബന്ധമുണ്ടാകാം. ഇക്കാര്യത്തിൽ താൻ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് പിടികൂടുമ്പോൾ തനിക്കൊപ്പമുള്ളയാൾക്കും ഇത്തരത്തിൽ ബന്ധമുണ്ടാകും. തനിക്കെതിരേ മുമ്പ് ലഹരിക്കേസുകളൊന്നുമില്ലെന്നും സനീഷ്ജോർജ് പറഞ്ഞു.
Content Highlights: Saneesh George denied using synthetic drugs during his recent detention., He claimed that police officers created unnecessary fear and used pepper spray on him., He stated he has no prior drug cases and does not know how the drug packet ended up in his vehicle., He expressed willingness to cooperate with police investigations.