'എന്റെ ഡാഡി ആരാണെന്ന് അറിയുമോ'; പൂസായി വണ്ടിയോടിച്ച് MNS നേതാവിന്റെ മകന്‍; പരാക്രമം യുവതിയോട്

റാഹില്‍ ഷെയ്ഖ്, രാജശ്രീ മോറെ | Photo courtesy: x.com/Incognito_qfs
റാഹില്‍ ഷെയ്ഖ്, രാജശ്രീ മോറെ | Photo courtesy: x.com/Incognito_qfs

മുംബൈ: മദ്യലഹരിയില്‍ എംഎന്‍എസ് നേതാവിന്റെ മകനോടിച്ച കാര്‍ തന്റെ വാഹനത്തില്‍ ഇടിച്ചതിന് പുറമേ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും അസഭ്യംപറഞ്ഞെന്നും യുവതിയുടെ പരാതി. എംഎന്‍എസ് (മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) സംസ്ഥാന വൈസ് പ്രസിഡന്റ് ജാവേദ് ഷെയ്ഖിന്റെ മകന്‍ റാഹില്‍ ഷെയ്ഖിനെതിരെയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ രാജശ്രീ മോറെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ രാജശ്രീയുടെ പരാതിയില്‍ റാഹില്‍ ഷെയ്ഖിനെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. 

മദ്യലഹരിയില്‍ റാഹില്‍ ഷെയ്ഖ് ഓടിച്ച കാര്‍ രാജശ്രീയുടെ കാറിലിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരുതവണയല്ല, പലതവണ ഇയാളുടെ വാഹനം തന്റെ കാറിലിടിപ്പിച്ചെന്നാണ് രാജശ്രീയുടെ പരാതി. ഇത് ചോദ്യംചെയ്തപ്പോള്‍ എംഎന്‍എസ് നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ഭീഷണിമുഴക്കിയെന്നും അസഭ്യംപറഞ്ഞെന്നും യുവതി ആരോപിച്ചു. 

കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് വരുന്നതിനിടെയാണ് കാറില്‍ തുടരെ തുടരെ മറ്റൊരു കാറിടിച്ചതെന്ന് രാജശ്രീ ഇന്ത്യാടുഡേയോട് പറഞ്ഞു. ''അയാള്‍ മദ്യപിച്ച് ലക്കുകെട്ടനിലയിലായിരുന്നു. റാഹില്‍ എന്നായിരുന്നു അയാളുടെ പേര്. മദ്യലഹരിയിലായതിനാല്‍ കാര്‍ നിര്‍ത്താന്‍പോലും അയാള്‍ക്ക് കഴിഞ്ഞില്ല. എന്റെ കാറിലിടിച്ചിട്ടും അയാള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് ഞാന്‍ അയാളെ തടഞ്ഞുനിര്‍ത്തി. പക്ഷേ, അയാള്‍ക്ക് കാറില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിഞ്ഞിരുന്നില്ല. പുറത്തിറങ്ങിയതോടെ എന്നെ അസഭ്യംപറയാനും തുടങ്ങി'', രാജശ്രീ പറഞ്ഞു. 

'എന്റെ അച്ഛന്‍ ആരാണെന്നറിയുമോ, നീ ആരാണ്, എത്രപണമാണ് നിനക്ക് വേണ്ടത്'' തുടങ്ങിയ ചോദ്യങ്ങളാണ് റാഹില്‍ ഷെയ്ഖ് നിരന്തരം ചോദിച്ചതെന്നും യുവതി പറഞ്ഞു. ഭീഷണിമുഴക്കി ബഹളംവെയ്ക്കുന്നതിനിടെ ജാവേദ് ഷെയ്ഖിന്റെ മകനാണെന്ന് പ്രതി നിരന്തരം പറഞ്ഞതായും രാജശ്രീ വെളിപ്പെടുത്തി. രാജ് താക്കറെയുടെ വീട്ടില്‍പോയി കാറിന്റെ കേടുപാട് തീര്‍ക്കാനുള്ള പണം വാങ്ങാന്‍ പറഞ്ഞെന്നും യുവതി ആരോപിച്ചു. 

അതേസമയം, സംഭവം വിവാദമായതോടെ താന്‍ അമിതമായി മദ്യപിച്ചിരുന്നതായി റാഹില്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് മദ്യപിച്ചതന്നും പെട്ടെന്ന് അമ്മ വിളിച്ച് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടതിനാലാണ് വാഹനവുമായി ഇറങ്ങിയതെന്നും ഇയാള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. 

Content Highlights: Rajashree More accuses Rahil Sheikh, son of MNS leader Javed Sheikh, of drunk driving, assault