സൈബർ അധിക്ഷേപം: മാപ്പില്ല, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പി.കെ. ശ്രീമതി; അന്വേഷണം ഐജിക്ക്

പി.കെ. ശ്രീമതി | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി
പി.കെ. ശ്രീമതി | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി

കണ്ണൂർ: കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച് താൻ പെൻഷൻ കൈപ്പറ്റിയെന്ന വ്യാജപ്രചാരണം നടത്തിയവർക്കു മാപ്പില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. അഭിമാനത്തിനു ക്ഷതമേൽപ്പിച്ചവർക്കെതിരേ മാനനഷ്ടത്തിനു കേസ് നൽകും.

വ്യാജപ്രചാരണത്തെത്തുടർന്ന് മാനസികമായി പ്രശ്നത്തിലായി. ഒരു പൊതുപ്രവർത്തകയുടെ നേരേ പൊടിപ്പും തൊങ്ങലുംവെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേൾക്കേണ്ടിവന്നു. സമൂഹത്തിൽ അവമതിപ്പുണ്ടാക്കുകയെന്ന ദുരുദ്ദേശ്യമായിരുന്നു ഇതിനുപിന്നിലെന്നതിൽ സംശയമില്ല.

വാർത്ത നൽകുന്നതിനുമുൻപ് തന്റെഭാഗം ആരും ചോദിച്ചില്ല, വസ്തുത പരിശോധിച്ചില്ല. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് തൃശ്ശൂരിലെ മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയുടെ പേര് പി.കെ. ശ്രീമതിയെന്നാണെന്നും അവരാണ് പെൻഷൻ വാങ്ങിയതെന്നും അവരുടെ മകൻതന്നെ വെളിപ്പെടുത്തിയത്.

അതോടെയാണ് സമാധാനമായത്. ഇനിയൊരു സഹോദരിക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവാത്തതരത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. ജനം ടി.വി., ഭാരത് െെലവ്, കർമ ന്യൂസ്, സുദിനം സായാഹ്നപത്രം, ചില ഒാൺലൈൻ വെബ്െെസറ്റുകൾ എന്നിവയാണ് വാർത്തനൽകിയതെന്ന് അവർ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി., വനിതാ കമ്മിഷൻ എന്നിവർക്കെല്ലാം പരാതിനൽകി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പാലോട് രവി, ബി.ജെ.പി. നേതാക്കൾ എന്നിവരെല്ലാം വിളിച്ച് സംസാരിച്ചെന്നും ശ്രീമതി പറഞ്ഞു.

ഐ.ജി. പി. പ്രകാശ് അന്വേഷിക്കും

തിരുവനന്തപുരം: മുൻമന്ത്രി പി.കെ. ശ്രീമതിക്കുനേരേയുണ്ടായ സൈബർ ആക്രമണം സംബന്ധിച്ച പരാതി സൈബർ ഓപ്പറേഷൻസ് ഐ.ജി. പി. പ്രകാശ് അന്വേഷിക്കും. സമൂഹികമാധ്യമങ്ങളിലടക്കം നേരിടുന്ന വ്യാജപ്രചാരണത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‌പി.കെ. ശ്രീമതി വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് പരാതിനൽകിയിരുന്നു.

അടിയന്തര നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. തുടർന്നാണ് അന്വേഷണത്തിന് സൈബർ വിഭാഗം ഐ.ജിക്ക് നിർദേശം നൽകിയത്.

Content Highlights: PK Sreemathi rejects apologies for defamatory false claims regarding pension fraud. Legal proceedings initiated for defamation against specific media outlets and websites. Investigation assigned to IG P. Prakash following a direct complaint to the CM. Sreemathi emphasizes the need for legal precedents to protect women in public life from cyber abuse.