സെമിത്തേരിക്കള്ളന്മാർ ഒടുവിൽ കുടുങ്ങി; പത്തനംതിട്ടയിൽ ഗ്രാനൈറ്റ് മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
സെമിത്തേരിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചവർ
സെമിത്തേരിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചവർ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ

മല്ലപ്പള്ളിയിലെ രണ്ടു പള്ളികളിൽ നിന്നാണ് ഇവർ കല്ലറകൾക്ക് മുകളിൽ വെച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ ഇളക്കിക്കൊണ്ടുപോയത്.

പള്ളികളിൽ ഗ്രാനൈറ്റ് ജോലികൾ ചെയ്തിരുന്ന തൊഴിലാളികൾ തന്നെയാണ് ഇവർ. പെട്ടെന്ന് ഇളക്കിയെടുക്കാനായി സിമന്റും ഗ്രൗട്ടും അധികം ചേർക്കാതെയാണ് ഇവർ സെമിത്തേരികളിൽ ഗ്രാനൈറ്റ് സ്ലാബുകൾ ഘടിപ്പിച്ചിരുന്നത്. മറ്റു പള്ളികളിൽ നിന്ന് ഓർഡറുകൾ ലഭിക്കുമ്പോൾ ഇതേ സ്ലാബുകൾ തന്നെ ഇളക്കിയെടുത്ത് അവിടെ കൊണ്ടുപോയി ഫിറ്റ് ചെയ്യുകയാണ് ഇവർ ചെയ്തിരുന്നത്. ഗ്രാനൈറ്റിന്റെ വിലവർധനവും ലഭ്യതക്കുറവുമാണ് മോഷണത്തിന് പ്രേരണയായതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

സെമിത്തേരികളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ തുടക്കത്തിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ പ്രതികളിൽ ഒരാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇയാളെ ഇറക്കാൻ സഹപ്രവർത്തകർ വരാതിരുന്നതിനെ തുടർന്ന് പോലീസുകാർ ഇവരുടെ താമസസ്ഥലത്തെത്തി മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പള്ളികളിൽ നടന്ന മോഷണവിവരം പ്രതികൾ പോലീസിനോട് സമ്മതിച്ചത്.

Content Highlights: Keezhvaipur police arrested three workers for stealing granite slabs from cemetery graves in Mallappally, Pathanamthitta. The accused loosely fitted slabs while working in churches and later stole them for other projects.