പാലത്തായി പീഡനക്കേസ്: ബിജെപി നേതാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

പാലത്തായി പോക്സോ കേസിൽ വിധി കേൾക്കാനായി പ്രതി പത്മരാജനെ തലശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയിലെത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലത്തായി പോക്സോ കേസിൽ വിധി കേൾക്കാനായി പ്രതി പത്മരാജനെ തലശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയിലെത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് ശിക്ഷ അനുവദിക്കണം. ഇതിനു പുറമെ, പോക്സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അടക്കണം.

ആകെ രണ്ട് ലക്ഷം രൂപ പ്രതി അടക്കണമെന്ന് കോടതി വിധിച്ചു. ഇയാൾ കുറ്റക്കാരനാണെന്ന് തലശ്ശേരി അതിവേഗ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധിക്കായി ഇന്നേക്ക് മാറ്റുകയായിരുന്നു.

ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ. പദ്‌മരാജനെയാണ് (52) ജഡ്ജി എ.ടി. ജലജാറാണി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്‌.

12 വയസ്സിന്‌ താഴെയുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം ചൈൽഡ് ലൈനിലാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2020 മാർച്ച് 17-ന് പാനൂർ പോലീസ് കേസെടുത്തു. ഏപ്രിൽ 15-ന് പൊയിലൂർ വിളക്കോട്ടൂരിൽനിന്ന് പ്രതിയെ പിടികൂടി.

കേസ് പിന്നീട് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ചു. പ്രത്യേക അന്വേഷണസംഘമാണ് പോക്‌സോ വകുപ്പ് ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം നൽകിയത്. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എസ്. ശ്രീജിത്ത് ഫോൺസംഭാഷണത്തിൽ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതായുള്ള വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയത്.

തീരമേഖലാ എഡിജിപി ഇ.ജെ. ജയരാജൻ, അസി. കമ്മിഷണർ ടി.കെ. രത്‌നകുമാർ എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം 2021 മേയിൽ അന്തിമ കുറ്റപത്രം നൽകി.

Content Highlights: Palathayi Rape Case: BJP Leader Sentenced to Life Imprisonment and Heavy Fine