യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; കഴുത്തുഞെരിഞ്ഞ നിലയില്‍; അടിവയറ്റില്‍ ക്ഷതം
# സി. ശ്രീകാന്ത്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവർഷത്തിനുശേഷം ചർച്ചയാവുന്നത്.
കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയിൽ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. അടിവയറ്റിൽ മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയനാസൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയിൽ 'പക്ഷികളുടെ മണം' എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണൽ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നയനയുണ്ടായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാർത്തകൾ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗർതാഴ്ന്ന അവസ്ഥയിൽ മുറിക്കുള്ളിൽ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഫോൺവിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ചനിലയിൽ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.
അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാൽ, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല എന്നാണ് ആർ.ഡി.ഓഫീസ് നൽകുന്ന വിവരം.
എന്നാൽ, നയനയുടെ സഹൃത്തുക്കൾക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റർവരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റിൽ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തിൽ ആന്തരീകാവയവങ്ങളിൽ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാൻക്രിയാസ്, വൃക്ക എന്നീ അവയവങ്ങളിൽ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.