ബസ് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു; ഇരുപതോളം കേസുകളിൽ പ്രതി, ബ്ലേഡ് ആക്രമണം

വാഴക്കാട്(മലപ്പുറം): എടവണ്ണപ്പാറയില്‍ ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിളക്കണ്ടത്തില്‍ കുഴിമുള്ളി തടായി സജീം അലി (37) മരിച്ചു.
എടവണ്ണപ്പാറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിനുള്ളില്‍ 18-ന് രാത്രി നടന്ന ആക്രമണത്തിലാണ് സജീം അലിക്കു പരിക്കേറ്റത്. പരിക്കേറ്റ കൊളമ്പലം വള്ളിശ്ശേരി അബ്ദുല്‍ നാസര്‍ (39)ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
സജീം അലിയെ മാറ്റി മറ്റൊരാളെ അബ്ദുള്‍നാസര്‍ ജോലിക്ക് നിയമിച്ചിരുന്നു. ഇത് ചോദ്യംചെയ്തതാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സജീംഅലി അബ്ദുല്‍ നാസറിനെ കഴുത്തില്‍ ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്പിച്ചു. പ്രകോപിതനായ അബ്ദുള്‍നാസര്‍ തിരിച്ച് ആക്രമിച്ചു. സജീം അലി തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്.
എടവണ്ണപ്പാറയില്‍ ഹോംഗാര്‍ഡിനെ ആക്രമിച്ച കേസ് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസിലെ പ്രതിയാണ് സജീം അലി. പ്രധാനമായും ബ്ലേഡ് കൊണ്ടുള്ള ആക്രമണമാണ് ഇയാള്‍ നടത്തിയിരുന്നത്.
വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ കൊണ്ടോട്ടി എഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ചോദ്യംചെയ്യുകയാണ്. വിരലടയാളവിദഗ്ധരും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.
സുമയ്യയാണ് സജീം അലിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് ഹാഫില്‍, മുഹമ്മദ് അന്‍ഫിദ്, മുഹമ്മദ് അന്‍ഷിദ്, ഫാത്തിമ ജന്ന. കബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാമശ്ശേരി ജുമാമസ്ജിദില്‍.
Content Highlights: A bus worker, Sajim Ali (37), died from injuries sustained in a clash with colleagues over job replacement at Edavannappara bus stand. Police are investigating.