കൊച്ചിയിലെ ബാറില്‍ വടിവാളടക്കമുള്ള ആയുധങ്ങളുമായെത്തി ആക്രമണം; യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍

#മാതൃഭൂമി ന്യൂസ്
പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ | Screengrab: Mathrubhumi News
പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ | Screengrab: Mathrubhumi News

കൊച്ചി: വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിലെ യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് വൈറ്റിലയിലെ ബാറില്‍ വടിവാളടക്കമുള്ള മാരകായുധങ്ങളുമായെത്തി അക്രമിസംഘം അഴിഞ്ഞാടിയത്. ബാറിലെത്തിയ യുവതിയടക്കമുള്ള അഞ്ചംഗസംഘം മദ്യപിക്കുന്നതിനിടെ ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടായി. ഇതുകണ്ട് ബാര്‍ ജീവനക്കാരന്‍ ഇവരെ പിന്തിരിപ്പിക്കാനെത്തി. ഇതോടെ അഞ്ചംഗസംഘം ബാര്‍ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ബാറില്‍നിന്ന് മടങ്ങിയ സംഘം വീണ്ടും അഞ്ചുതവണ ബാറിലെത്തി അക്രമം അഴിച്ചുവിട്ടെന്നും ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയിലുണ്ട്. അക്രമിസംഘം ബാറിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: Three individuals, including a woman, were apprehended by Maradu police for a violent attack at a Kochi Vytila bar with deadly weapons. Search for other accomplices is ongoing. CCTV footage released.