ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കി: ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും തുടർന്ന് വീടിനോട് ചേർന്ന് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിൻ്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ ഉടൻതന്നെ മരണം സംഭവിച്ചു.
ഇതിനുശേഷം പിതാവ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Content Highlights: Justin Joseph (28) was killed by his father Joy Joseph in Anakulam, Idukki., The accused father used an iron rod after a domestic dispute., The victim was reportedly addicted to drugs and frequently created trouble., The father consumed poison after the incident and is hospitalized in Adimali.