ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; വ്യാജ പീഡനപരാതിയെന്ന് ആരോപണം

കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിലാണ് ഇരുവരുടേയും ആത്മഹത്യാശ്രമം.
ദമ്പതികളുമായി ബന്ധപ്പെട്ട ഒരു പീഡന പരാതി ഉയർന്നിരുന്നു. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാജപരാതിക്ക് പോലീസും പരാതിക്കാരന്റെ ബന്ധുവായ ജഡ്ജിയും കൂട്ടുനിൽക്കുന്നുവെന്ന് ഇവർ ആരോപിച്ചു. കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ഇവർ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ ജഡ്ജിക്കെതിരേയും പോലീസിനുമെതിരേയുമുള്ള പരാമർശങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇവർ ആംബുലൻസിൽ നിന്ന് ചിത്രീകരിച്ചിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്.
പരാതിക്കാരായായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച വിനുവിന്റെ സുഹൃത്താണെന്നാണ് വിവരം. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. പിന്നീടാണ് യുവാവിനെതിരേ പീഡനപരാതിയുമായി രംഗത്തെത്തിയത്. വ്യാജകേസാണെന്ന് അറിഞ്ഞിട്ടും പോലീസ് ഇതിനുകൂട്ടുനിന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. പോലീസുകാരുടെ അടക്കം പേരുവിവരങ്ങളും കുറിപ്പിൽ പറയുന്നു.
പരാതിക്കാരിയുമായി ദീർഘകാലം ബന്ധമുണ്ടെന്നതിന് തെളിവായി നിരവധി ചിത്രങ്ങളും ആംബുലൻസിൽ വെച്ചിട്ടുണ്ട്. വിഷം കഴിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പിന്തുണയോ സഹായമോ ആവശ്യമുണ്ടെങ്കിൽ ഹെൽപ്ലൈൻ നമ്പറുകളിൽ ഉടൻതന്നെ ബന്ധപ്പെടുക: ദിശ (DISHA കേരള സർക്കാർ ഹെൽപ്ലൈൻ: 1056, 0471-2552056 ദേശീയ ഹെൽപ്ലൈൻ നമ്പർ: 112കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടി: 0497-2700400വിമുക്തി (സംസ്ഥാന ലഹരിവർജന മിഷൻ): 14405 സ്നേഹിത (വനിതാ ഹെൽപ്ലൈൻ): 1800-425-1423)
Content Highlights: A couple attempted suicide via poison inside an ambulance in front of the Kerala High Court., The couple alleged they were framed in a false harassment case by police and a relative of a judge., A suicide note and video evidence were recorded by the couple detailing the corruption., The couple is currently in critical condition at the hospital., Evidence suggests the complainant was a former friend of the accused.