കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: അറസ്റ്റിലായ പ്രതിക്ക് കേരളത്തില്‍നിന്ന് ആയുധപരിശീലനം ലഭിച്ചതായി NIA

മുഹമ്മദ് ഇദ്രിസ്‌
മുഹമ്മദ് ഇദ്രിസ്‌

കോയമ്പത്തൂര്‍: ഉക്കടം കാര്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുദിവസംമുമ്പ് അറസ്റ്റിലായ ഉക്കടം ജി.എം. നഗര്‍ സ്വദേശി മുഹമ്മദ് ഇദ്രിസിന് കേരളത്തില്‍നിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമീഷ മുബീന്റെ അടുത്തസുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബുനിര്‍മാണത്തില്‍ വിദഗ്ധനായിരുന്നെന്നും എന്‍.ഐ.എ. പറയുന്നു.

മുഹമ്മദ് ഇദ്രിസിന്റെ മൊബൈല്‍ഫോണില്‍നിന്നുള്ള വിവരങ്ങളും സുഹൃത്തുക്കളെ സംബന്ധിച്ച അന്വേഷണത്തില്‍നിന്നുമാണ് ഇത്രയും വിവരങ്ങള്‍ ലഭ്യമായത്.

ഉക്കടം കാര്‍സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ ജമീഷ മുബീനൊപ്പം മുഴുവന്‍സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായി അന്വേഷണസംഘം പറയുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോള്‍ മുഹമ്മദ് ഇദ്രിസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു.

കുറഞ്ഞസമയംകൊണ്ട് എങ്ങനെ ബോംബുനിര്‍മിക്കാമെന്നത് സംബന്ധിച്ച വിവരങ്ങള്‍ മുഹമ്മദ് ഇദ്രിസിന്റെ മൊബൈല്‍ഫോണില്‍നിന്ന് അന്വേഷണസംഘത്തിന് കിട്ടിയിരുന്നു.

ഉക്കടം ചാവേര്‍സ്‌ഫോടനം ആസൂത്രണംചെയ്യാന്‍ നിരവധിപേര്‍ സാമ്പത്തികസഹായം നല്‍കിയതായാണ് വിവരം. അറസ്റ്റിന് തൊട്ടുമുമ്പ് മുഹമ്മദ് ഇദ്രിസ് തന്റെ പ്രധാനപ്പെട്ട ചില സുഹൃത്തുക്കളെ കണ്ടിരുന്നതായും എന്‍.ഐ. എ.ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.

Content Highlights: coimbatore car blast case nia arrested one more accused