നവവധുവിന് ക്രൂരമർദനം; ഭർത്താവായ പോലീസുകാരന് സസ്പെൻഷൻ

പ്രതീകാത്മകചിത്രം | ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍ / മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍ / മാതൃഭൂമി

മണ്ണുത്തി(തൃശ്ശൂർ): വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷി(31)നെയാണ് സർവീസിൽനിന്ന്‌ സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പിൽ കൺട്രോൾ റൂമിൽ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.

മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയോളം ചികിത്സയിലായിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെൺകുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.

Content Highlights: brutally beaten wife policeman suspended