പുലർച്ചെ 4 മുതൽ ഫാം ഹൗസിനുമുന്നിൽ കാത്തുനിന്നു,ബോബിയെ പിടിച്ചത് കാർ വളഞ്ഞ് തേയിലത്തോട്ടത്തിൽവെച്ച്

കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നിൽവെച്ചാണ് ബോബിയെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. ഒളിവിൽപ്പോകാതിരിക്കാനായി പുലർച്ചെ നാലുമണിമുതൽ പോലീസ് സംഘം ഇവിടെ കാത്തുനിൽക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാൻ ബോബി ചെമ്മണ്ണൂർ കാറുമെടുത്ത് വരുമ്പോൾ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
അധിക്ഷേപിച്ച് സംസാരിച്ചു എന്ന നടി ഹണി റോസിന്റെ പരാതിയേത്തുടർന്നാണ് ബുധനാഴ്ച രാവിലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എ.ആർ.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയിൽ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡി.സി.പി അശ്വതി ജിജി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
"ഇതൊരു നേട്ടം തന്നെയാണ്. എറണാകുളം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കുള്ള പാഠമാണിത്. ഹണി റോസിനെതിരായി മോശം കമന്റുകൾ പോസ്റ്റ് ചെയ്തവരെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണ്." എറണാകുളം ഡി.സി.പി വ്യക്തമാക്കി.
കഴിഞ്ഞദിവസം കേസെടുത്തതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനൊന്നും ഇടനൽകാതെയാണ് എറണാകുളത്തുനിന്നെത്തിയ പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇവിടെനിന്നുള്ള ഡാൻസാഫ് സ്ക്വാഡ് (ലഹരി വിരുദ്ധ സ്ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്.
മേപ്പാടി, ചൂരൽമല ഭാഗത്തേക്കുപോകുന്ന വഴിയിലാണ് ബോബിയുടെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. തേയില എസ്റ്റേറ്റാണിത്. രണ്ടുവർഷം മുൻപ് അദ്ദേഹം വാങ്ങിയ ഇവിടെ ടൂറിസം പ്രവർത്തനങ്ങളും നടത്തിയിരുന്നു. തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള റോഡിൽ വെച്ചാണ് പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: Bobby Chemmannur arrested in Wayanad after Honey Rose`s cybercrime complaint