നവവധുവിന് 'ആഭിചാര പീഡനം'; മദ്യംകുടിപ്പിച്ചു, ബീഡിവലിപ്പിച്ചു; ഭര്‍ത്താവും മന്ത്രവാദിയുമടക്കം അറസ്റ്റില്‍

#ന്യൂസ് ഡെസ്ക്
അഖിൽ ദാസ്, ദാസ്, ശിവദാസ് (Photos: Special Arrangement)
അഖിൽ ദാസ്, ദാസ്, ശിവദാസ് (Photos: Special Arrangement)

കോട്ടയം: പെരുംതുരുത്തിയില്‍ ആഭിചാരത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരപീഡനം. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ മണിക്കൂറുകള്‍ നീണ്ട ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയത് എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന്‍ ശിവദാസ് (54) എന്നിവരെയാണ് മണര്‍കാട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ യുവതിയും അഖില്‍ദാസും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും അഖിലിന്റെ വീട്ടില്‍തന്നെയാണ് താമസിച്ചിരുന്നത്. ഇതിനിടെ, യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ട് എന്ന ഭര്‍തൃമാതാവിന്റെ ആരോപണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍തന്നെ ഇടപാട് ചെയ്തതനുസരിച്ച്, നവംബര്‍ രണ്ടിന് തിരുവല്ല മുത്തൂര്‍ സ്വദേശിയായ ശിവന്‍ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി ഇവരുടെ വീട്ടിലെത്തി.

അന്നേദിവസം പകല്‍ 11 മണിമുതല്‍ രാത്രി ഒമ്പതുമണിവരെ, മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ ആ വീട്ടില്‍ നടന്നതായാണ് വിവരം. ക്രിയകള്‍ക്കിടെ യുവതിക്ക് മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നതുള്‍പ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ചടങ്ങുകള്‍ കഴിഞ്ഞതോടെ യുവതിയുടെ മാനസികനില തകരാറിലായി. സംഭവം അറിഞ്ഞെത്തിയ യുവതിയുടെ പിതാവാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തിലെ ഒന്നാംപ്രതി ശിവദാസനെ തിരുവല്ല മുത്തൂര്‍ ഭാഗത്തുനിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയായിരുന്നു ഇയാള്‍.

കേസിലെ കൂട്ടുപ്രതികളായ അഖില്‍ ദാസിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്. മണര്‍കാട് എസ്എച്ച്ഒ അനില്‍ ജോര്‍ജ്, എസ്‌ഐ ആഷ് ടി. ചാക്കോ, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, വിജേഷ്, സുബിന്‍ പി. സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

Content Highlights: A newlywed bride was brutally tortured in an occult ritual at her husband`s home in kottayam. Police arrest husband, father-in-law, and a priest. Learn more.