വീട്ടുകാരറിയാതെ പ്രസവം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു, മാതാവിനെതിരെ കേസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം -മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം -മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

ആര്യങ്കോട്: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ മാതാവ് ഷംനയ്ക്കെതിരേ ആര്യങ്കോട് പോലീസ് കേസെടുത്തു. രണ്ടാമത് ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച ഷംന, പ്രസവിച്ചത് പുറത്തറിയാതിരിക്കാൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിള പുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷംന (23) പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇറച്ചിവെട്ടുകാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ അൽത്താഫ് ഈസ്റ്റർ ദിനത്തിലെ കശാപ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഷംന കിടപ്പുമുറിയിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ടു. വയറുവേദനയാണെന്നാണ് ഷംന ഭർത്താവിനോട് പറഞ്ഞത്.

തുടർന്ന് ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയുമായി എത്തി സഹോദരിയുടെ സഹായത്തോടെ ഷംനയെ വാഹനത്തിലിരുത്തി. പിന്നീട് തുണിയെടുക്കാനായി മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ നവജാതശിശുവിനെ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാരെ വിവരമറിയിച്ച് കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ച നിലയിലായിരുന്നു.

കുഞ്ഞിന്റെ കഴുത്തിൽ മുറിവ് കണ്ടെത്തിയതിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. ഷംനയുടെ രണ്ടാമത്തെ പ്രസവമാണിത്. മൂത്ത കുട്ടിക്ക്‌ രണ്ട് വയസ്സുണ്ട്. എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷംനയെ ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

Content Highlights: Post-mortem report confirms the newborn died due to suffocation., The mother, Shamna, hid her pregnancy from her family., Police investigation is ongoing while the accused undergoes medical treatment., The incident occurred in Aryankode, Kerala, in 2026.