2 മാസം കഴിഞ്ഞാല്‍ വിവാഹം,പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കുത്തിയശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

ഗണേഷ് / ഗൗതമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | Photo:x
ഗണേഷ് / ഗൗതമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | Photo:x

ഹൈദരാബാദ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാ പ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമിയാണ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ഗണേഷ് എന്ന യുവാവിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ് ഗൗതമി.

ഏപ്രില്‍ 29-ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നു യുവതിയുടെ കുടുംബം. എന്നാല്‍ ഇത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ ശല്ല്യം ചെയ്യുന്നത് തുടരുകയായിരുന്നു. പല തവണ ഗൗതമിയോട് തന്റെ പ്രണയം ഗണേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ഗൗതമി തള്ളിക്കളയുകയായിരുന്നു. 

എന്നിട്ടും യുവതിയെ ശല്ല്യം ചെയ്യുന്നത് തുടര്‍ന്ന യുവാവ് വാലന്റൈന്‍സ് ദിനത്തിലും തന്റെ പ്രണയം യുവതിയെ അറിയിച്ചു. എന്നാല്‍ ഇതും തള്ളിക്കളഞ്ഞതോടെ ഗണേഷ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.

യുവതിയുടെ മാതാപിതാക്കള്‍ പാല്‍ വാങ്ങാന്‍ പോയ സമയം നോക്കി ഗൗതമിയുടെ വീട്ടിലെത്തിയ ഗണേഷ് ആദ്യം കത്തി കൊണ്ട് കുത്തി വീഴ്ത്തി. തുടര്‍ന്ന് കൈയില്‍ കരുതിയ ആസിഡ് യുവതിയുടെ മുഖത്തൊഴിച്ചു. ഗുരുതര പരിക്കേറ്റ ഗൗതമി ആശുപത്രിയില്‍ ചികിത്സയിലാണ്. 


 

Content Highlights: andhra stalker throws acid on woman for rejecting proposal