‘കേക്ക് കഴിച്ചാണ് പപ്പ അവശനായത്’; വയോധികന്റെ മരണത്തിൽ പരാതി, കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം

ആലപ്പുഴ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നു. ചെങ്ങന്നൂർ സ്വദേശിയായ യേശുദാസന്റെ(74) മൃതദേഹമാണ് കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയാണ് തുറക്കുന്നത്.
മാർച്ച് 20-നാണ് യേശുദാസൻ മരിച്ചത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രവാസിയായ മരുമകൾ ലീനയുടെ പരാതി. യേശുദാസന്റെ സഹോദരൻ ഗബ്രിയേൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.
മരണസമയത്ത് യേശുദാസൻ ഛർദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയിൽ കൊണ്ടുപോയതൊന്നും തന്നെയോ വിദേശത്തുള്ള മകളെയോ മറ്റുബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.
യേശുദാസന്റെ പേരിലുള്ള സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റർചെയ്ത് 90 ദിവസത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലീനയുടെ ആരോപണം. മരണത്തിന് പിന്നാലെ സഹോദരൻ തങ്ങളെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തിൽ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവർ പറയുന്നു.
വീട്ടുജോലിക്കാരി ഉണ്ടാക്കിനൽകിയ കേക്ക് കഴിച്ചതിന് ശേഷമാണ് യേശുദാസൻ അവശനിലയിലായതെന്നാണ് മരുമകളുടെ ആരോപണം. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു.
യേശുദാസന് ഒരു മകനും ഒരു മകളുമാണുള്ളത്. മകൻ 2017-ൽ മരിച്ചിരുന്നു. മകൾ യുകെയിലാണ്. പിതാവിന്റെ മരണത്തിൽ യുകെയിലുള്ള മകൾക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്നാണ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയതെന്നും ഇവർ വ്യക്തമാക്കി.
Content Highlights: Investigation into the death of 74-year-old Yesudas in Alappuzha., Body exhumed from Puliyoor Orthodox Church cemetery for forensic post-mortem in 2026., Allegations of property fraud involving the victim's brother., Suspicion of poisoning following the consumption of food prepared by a domestic worker., Police probe initiated based on complaints from family members residing abroad.