അച്ഛന്‍ കഴുത്തുഞെരിച്ചപ്പോള്‍ കൈകള്‍ പിടിച്ചുവെച്ചു; യുവതിയെ കൊന്ന കേസില്‍ അമ്മയും പിടിയില്‍

• കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ, അറസ്റ്റിലായ ജോസ് മോൻ
• കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ, അറസ്റ്റിലായ ജോസ് മോൻ

ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിനെ(28) കൊലപ്പെടുത്തിയ കേസിലാണ് അമ്മ ജെസിയെയും പോലീസ് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയതിന് അച്ഛന്‍ ജോസ്‌മോനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

കൊലപാതകത്തില്‍ അമ്മ ജെസിയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവരെയും പോലീസ് പ്രതിചേര്‍ത്തത്. ജോസ് മോന്‍ തോര്‍ത്ത് ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചപ്പോള്‍ മകളുടെ കൈകള്‍ പിടിച്ചുവെച്ച് സഹായിച്ചത് ജെസിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകവിവരം മറച്ചുവെച്ചതിന് ഇവരുടെ ഒരു ബന്ധുവിനെ കൂടി കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്. 

തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കഴുത്തിലെ രണ്ട് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്‌മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്‌മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്‌മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ മകള്‍ മരിച്ചു കിടക്കുന്നതായി ജോസ്‌മോനും ഭാര്യയും അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്‌മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇന്‍സ്പെക്ടര്‍ ടോള്‍സന്‍ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛന്‍ സേവ്യറിനെ എയ്ഞ്ചല്‍ മര്‍ദിച്ചതായും ജോസ്‌മോന്‍ മൊഴില്‍ നല്‍കി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീല്‍ ചെയ്തു.

Content Highlights: Police arrest mother in Alappuzha after her husband confesses to strangling their daughter.