മോർഫിങ് കേസ്: പോലീസിന് നന്ദി പറഞ്ഞ് പ്രവീണ, നടപടി വേഗത്തിലാക്കിയത് സുരേഷ് ഗോപിയുടെ ഇടപെടൽ

#മാതൃഭൂമി ന്യൂസ്
പ്രവീണ, പ്രതി ഭാഗ്യരാജ് | Screengrab: Mathrubhumi News
പ്രവീണ, പ്രതി ഭാഗ്യരാജ് | Screengrab: Mathrubhumi News

ചെന്നൈ:  ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയ തിരുവനന്തപുരം സൈബര്‍ പോലീസിന് നന്ദി അറിയിച്ച് നടി പ്രവീണ. അറസ്റ്റ് നീണ്ടുപോയതില്‍ ആശങ്കയുണ്ടായിരുന്നതായും സുരേഷ് ഗോപി വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റ് വേഗത്തിലായതെന്നും പ്രവീണ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

''ഒരു കുറ്റവാളിയെ പിടിക്കാന്‍ ഈസിയായി പിടിക്കാന്‍ പറ്റും, പക്ഷേ, പിടിക്കാന്‍ പറ്റുന്നില്ല എന്നുള്ള അവസ്ഥയിലായിരുന്നു. പ്രതി കേരളത്തില്‍ അല്ല എന്നതാണ് പോലീസിന് ഏറ്റവും പ്രയാസമുണ്ടായിരുന്നത്. അയാള്‍ ഡല്‍ഹിയിലായിരുന്നു. സുരേഷ് ഗോപി വിളിച്ചപ്പോള്‍ ഈ വിഷമം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൊടുത്തുനോക്കാം, പരാതി എഴുതിത്തരൂ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെ അന്നേരം തന്നെ പരാതി ടൈപ്പ് ചെയ്തുനല്‍കി. സുരേഷേട്ടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. രണ്ടുദിവസം മുന്‍പാണ് അത് കൊടുത്തത്. അങ്ങനെ വന്നതായിരിക്കാം അറസ്റ്റ് എന്ന് കരുതുന്നു. കേരള പോലീസും ഒരുപാട് പരിശ്രമിച്ചിരുന്നു. അവരാണല്ലോ അറസ്റ്റ് ചെയ്തത്. അതിനാല്‍ കൂടുതല്‍ ക്രെഡിറ്റ് പോലീസിനാണ്'', പ്രവീണ പറഞ്ഞു. 

ഇതൊരു സങ്കടകരമായ കാര്യമാണെന്നായിരുന്നു നടിയുടെ പ്രതികരണം. ഒരുപാട് കേസുകള്‍ ഇതുപോലെ വരുന്നതായാണ് പോലീസ് പറയുന്നത്. പോലീസും ഒരുപാട് കഷ്ടപ്പെട്ടു. കേസ് ഇപ്പോള്‍ കോടതിയിലെത്തി. താനും മകളും അടക്കം പലരും നല്‍കിയ കേസുകളുണ്ട്. ഏത് കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. അറസ്റ്റിന് ശേഷം സുരേഷ് ഗോപിയുമായി സംസാരിച്ചിരുന്നു. സന്തോഷമായില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. കേസില്‍ അവന് ജാമ്യംകിട്ടും. ജാമ്യം കിട്ടിയാല്‍ അടുത്തദിവസം വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുമെന്നും പ്രവീണ പറഞ്ഞു.  

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജി(24)നെ കഴിഞ്ഞദിവസമാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് വീണ്ടും പിടികൂടിയത്. സമാനകേസില്‍ ആദ്യതവണ ജാമ്യത്തിലിറങ്ങി വീണ്ടും പ്രതികാരബുദ്ധിയോടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഇയാളെ ഡല്‍ഹിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. 

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഭാഗ്യരാജിനെ 2021 നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു പരാതി. പത്തുമാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നതു തുടരുകയായിരുന്നു. ഇതിനെതിരേ പ്രവീണ വീണ്ടും രംഗത്തെത്തി. തന്റെ കുടുംബത്തിലുള്ളവര്‍ക്കെതിരേയും ഇയാള്‍ മോശം പ്രചാരണം നടത്തിയെന്നും പ്രവീണയുടെ പരാതിയില്‍ പറയുന്നു. പഴയ പരാതിയുടെ പ്രതികാരത്തിലാണ് കൂടുതല്‍ സൈറ്റുകളിലേക്കു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ ലാപ്ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്നു കണ്ടെടുത്തിരുന്നു.


 

Content Highlights: actress praveena morphed photos case her reaction after accused arrested