അത്ര പരിതാപകരമായിരുന്നു ആ കാഴ്ച, പെട്ടെന്നു ലീലച്ചേച്ചിയുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു

ആര്‍ക്കോണി. ആരും കേള്‍ക്കാത്ത ഒരു പേരായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല. അതുണ്ടായ കഥ രസകരമാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ ഏറ്റവും കൂടുതല്‍ റാഗിങ് നടമാടിയിരുന്നത് എഴുപതുകളിലാണെന്ന് തോന്നുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതിന്റെ ശക്തി വര്‍ധിച്ച് ദേഹോപദ്രവങ്ങളിലും പീഡിപ്പിക്കലുകളിലും വരെയെത്തിയെന്ന് കേട്ടിട്ടുണ്ട്. സീനിയേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ചെറിയ റാഗിങ് നടത്തുന്നത് നല്ലതാണെന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്. പല കാര്യങ്ങളോടും പ്രതികരിക്കാനുള്ള ധൈര്യമാര്‍ജ്ജിക്കുന്നതും നാണംകുണുങ്ങികളുടെ നാണം മാറുന്നതും റാഗിങ്ങിലൂടെയാണെന്നതാണ് സത്യം. എഴുപതുകളില്‍ റാഗിങ് ശക്തമായിരുന്നെങ്കിലും അതു തമാശരൂപത്തിലായിരുന്നു.
കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്റെ ബാച്ചിലുണ്ടായിരുന്ന ഒരു തോമസ് ജോസഫിനെയാണ് ഓര്‍മ വരുന്നത്. മെലിഞ്ഞ്, ചുരുണ്ട മുടിയുള്ള തോമാച്ചന്‍ ഒരു തുള്ളിപോലും കള്ള് കുടിക്കില്ല. നല്ല ഊര്‍ജ്ജസ്വലനായിരുന്നു. കള്ളു കുടിക്കാതെതന്നെ കള്ളുപാര്‍ട്ടികളില്‍ സജീവമായിരുന്നു. സാമാന്യം നല്ല മനോബലമുള്ളവര്‍ക്ക് മാത്രമേ അതു പറ്റുകയുള്ളൂ. വിശേഷിച്ച് കോളേജിലാവുമ്പോള്‍ 'പിയര്‍ പ്രഷ'റുണ്ടാകും. കൂടാതെ ഞങ്ങളൊക്കെ പല പ്രശ്‌നങ്ങളിലും പെടുമ്പോള്‍ രക്ഷകനായെത്തുന്നത് തോമാച്ചനായിരുന്നു.
Content Highlights: swapnangalkkum cinemakkum idayil Thampi Antony column