മികച്ച നോവലും കഥയും നിരൂപണവും; മാതൃഭൂമി ബുക്‌സിന്റെ നാലു പുസ്തകങ്ങള്‍ക്ക് അക്കാദമി പുരസ്‌കാരം

തൃശ്ശൂര്‍: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നാലു പുസ്തകങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.
വിലാസിനി പുരസ്‌കാരം നേടിയ ഇ.വി. രാമകൃഷ്ണന്റെ 'മലയാള നോവലിന്റെ ദേശകാലങ്ങള്‍', നോവലിനുള്ള പുരസ്‌കാരം നേടിയ ഡോ. ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത', ചെറുകഥാ പുരസ്‌കാരം നേടിയ വി.എം. ദേവദാസിന്റെ 'വഴി കണ്ടുപിടിക്കുന്നവര്‍' എന്നിവ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
ഉപന്യാസത്തിനുള്ള സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് നേടിയ അജയ് പി. മങ്ങാട്ടിന്റെ 'ലോകം അവസാനിക്കുന്നില്ല' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സാണ്. കേരള സാഹിത്യ അക്കാദമിയുടെ 2021ലെ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
മലയാള നോവലിന്റെ ദേശകാലങ്ങള്‍
ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാളനോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥം. ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പനങ്ങൾ ഉപയോഗിച്ച് മലയാളനോവലിന്റെ സഞ്ചാരപഥങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു. ഒപ്പം, ലാവണ്യവത്കരണത്തിലൂടെ തമസ്‌കരിക്കപ്പെട്ട നോവലിന്റെ രാഷ്ടീയസാംസ്‌കാരിക മാനങ്ങളുടെ വീണ്ടെടുപ്പുകൂടിയാകുന്നു ഈ പഠനം.
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത
ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്ത അസാധാരണ നോവല്‍.
വഴി കണ്ടുപിടിക്കുന്നവര്‍
ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. പ്രശ്‌നോത്തരി, നായകന്‍, വെറുതെ വര്‍ത്തമാനം പറഞ്ഞു നടന്ന് വഴി കണ്ടുപിടിക്കുന്നവര്‍, സമയരേഖയിലൊരു ശരാശരി ജീവിതം, കണ്ടശ്ശാംകടവ്, പന്തിരുകുലം, ചാവുസാക്ഷ്യം എന്നിങ്ങനെ ഏഴു കഥകള്‍. ദേവദാസ് വി.എം. എഴുതിയ കഥകളുടെ ഏറ്റവും പുതിയ സമാഹാരം
ലോകം അവസാനിക്കുന്നില്ല
സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ എഴുത്തുകാരന്റെ ലേഖനസമാഹാരം. ചിലരെ നാം വഴിയില്‍ വിടുമ്പോള്‍, അവര്‍ അവിടെത്തന്നെ നിന്നുകളയും. ചില പുസ്തകങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്, നാം അവയോടൊപ്പം നിന്നുപോകും. എന്നാല്‍ ചില പുസ്തകം ഒപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും, എത്ര വര്‍ഷങ്ങള്‍ പോയാലും. മടുപ്പിക്കാത്ത ഇത്തരം ഇഷ്ടങ്ങളില്‍നിന്നാണ് പഴയ വഴികളിലേക്കു നാം ചിലപ്പോഴെങ്കിലും വാതില്‍ തുറക്കുക. മനുഷ്യത്വമെന്നാല്‍ എന്താണെന്നതിന്റെ ഉത്തരങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന വായനയും പുസ്തകങ്ങളും സാഹിത്യവും എഴുത്തും എഴുത്തുകാരും പ്രമേയമാകുന്ന ലേഖനങ്ങള്‍.
Content Highlights: kerala sahitya akademi award mathrubhumi books