ബസുകൾ ഇടിയോടിടി, അപകടമൊഴിവാക്കാൻ തമിഴ്‌നാട് ട്രാൻ. കോർപറേഷന്റെ പൂജയും ഹോമവും, പ്രതിഷേധവുമായി CPM

#Auto Desk
Representational Image | Photo: PTI
Representational Image | Photo: PTI

ചെന്നൈ: ബസ്സപകടങ്ങൾ ഒഴിവാക്കുന്നതിന് തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഓഫീസുകളിൽ ഗണപതിഹോമവും പരിഹാരപൂജയും. അപകടങ്ങൾ കൂടുന്നതു തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുന്നതിനുപകരം പൂജ നടത്തുന്നത് പരിഹാസ്യമാണെന്ന് സി.പി.എം. അഭിപ്രായപ്പെട്ടു.

തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കുംഭകോണം ഡിവിഷനു കീഴിലുള്ള വേളാങ്കണ്ണി, തിരുവാരൂർ ഡിപ്പോകളിലാണ് ഡിവിഷൻ എം.ഡി.യുടെ നിർദേശപ്രകാരം പൂജ നടത്തിയത്. കഴിഞ്ഞമാസം മാത്രം ഡിവിഷനുകീഴിൽ 10 അപകടങ്ങൾ നടന്നിരുന്നു. അത് ആവർത്തിക്കാതിരിക്കാനെന്നു പറഞ്ഞാണ് പൂജ നടത്തിയത്.

ഇതനുസരിച്ച് തിരുവാരൂർ ഡിപ്പോയിൽ ശനിയാഴ്ചയായിരുന്നു പൂജാകർമങ്ങൾ. വേളാങ്കണ്ണിയിൽ രണ്ടു ദിവസംമുൻപുനടന്നു. പുറമേനിന്നെത്തിയ പൂജാരി കർമങ്ങൾ നടത്തിയശേഷം ഡിപ്പോയിലെ ബസുകളിൽ പുണ്യാഹം തളിച്ചു. ജീവനക്കാരിൽ ചിലർ പൂജയിൽ പങ്കെടുത്തു. ചിലർ വിട്ടുനിന്നു. വേളാങ്കണ്ണി ഡിപ്പോയിലെ പൂജയിൽ പ്രശസ്ത താളവാദ്യ കലാകാരൻ ശിവമണി അതിഥിയായി പങ്കെടുത്തു.

മേലധികാരികളുടെ നിർദേശപ്രകാരം ബസ് ഡിപ്പോകളിൽ പൂജാദികർമങ്ങൾ നടത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പറഞ്ഞു. ജനറൽ മാനേജരും ടെക്നിക്കൽ മാനേജരുമടക്കമുള്ള ഉദ്യോഗസ്ഥർ പൂജയിൽ പങ്കെടുത്തു. ''ട്രാൻസ്പോർട്ട് ബസുകൾ അപകടത്തിൽപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അതു കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. പൂജ നടത്തുകയല്ല പരിഹാരം'' -ഷൺമുഖം പറഞ്ഞു.

Content Highlights: TNSTC's Kumbakonam division performed 'Ganapathi Homam' and 'Parihara Pooja' to prevent bus accidents., The move followed 10 accidents reported within the division in the last month., Rituals were conducted at the Velankanni and Tiruvarur depots., The CPM party criticized the corporation for resorting to rituals instead of scientific measures., Senior officials, including the General Manager, participated in the ceremony.