56% വാഹനങ്ങൾക്കും ഇൻഷുറൻസില്ല; ഇന്ധനം നിഷേധിക്കുന്നത് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എടുക്കേണ്ട തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാലയളവ് വർധിപ്പിച്ച് സുപ്രീംകോടതി. കാറുകളുടേത് മൂന്നിൽ നിന്ന് നാല് വർഷമായും ഇരുചക്രവാഹനങ്ങളുടേത് അഞ്ചിൽനിന്ന് ആറ് വർഷമായും വർധിപ്പിച്ചു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകാതിരിക്കുന്നത് പരിഗണിക്കാനും കോടതി ആവശ്യപ്പെട്ടു.
നേരത്തേ, 2018-ൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഇവയ്ക്ക് യഥാക്രമം മൂന്നും അഞ്ചും വർഷങ്ങളാക്കി നിശ്ചയിച്ചിരുന്നത്. എട്ടുവർഷം മുൻപത്തെ നിർദേശം ഇനിയും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും ഒട്ടേറെ വാഹനങ്ങൾ ഇൻഷുറൻസ് എടുത്തിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തുടർന്ന്, ഒട്ടേറെ പുതിയ നിർദേശങ്ങളും സുപ്രീംകോടതി ഇറക്കി.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നതിനായി പെട്രോൾ പമ്പുകളുമായി വിവരങ്ങൾ പങ്കുവെക്കാവുന്നതാണെന്നും ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇൻഷുറൻസ് പുതുക്കുന്നതുവരെ ഇന്ധനം നൽകരുത്. ഗതാഗത ലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ചുമത്തുന്നതുപോലെ, ഇൻഷുറൻസില്ലാത്തവയ്ക്ക് ഓട്ടോമാറ്റിക്കായി ഇ-ചലാൻ നൽകുന്നതും പരിഗണിക്കണം.
ഇന്ത്യയിലോടുന്ന വാഹനങ്ങളിൽ 56 ശതമാനത്തിനും ഇൻഷുറൻസില്ലെന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ 30.48 കോടി വാഹനങ്ങളിൽ 16.54 കോടിക്കും ഇൻഷുറൻസില്ല. വാഹൻ പോർട്ടലിൽനിന്ന് ഇൻഷുറൻസ് വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ പോലീസുകാർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വാഹനാപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നാഷണൽ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്.
Content Highlights: New car insurance mandate increased to 4 years from 3., Two-wheeler insurance mandate increased to 6 years from 5., Proposal to link fuel supply at petrol pumps to insurance status., Automated e-challans for vehicles without valid insurance., Police to use Vahan portal for real-time insurance verification.