അമേരിക്കന്‍ ജിപിഎസ് വേണ്ട, സ്വന്തം സംവിധാനമാകും വരെ ഉപഗ്രഹാധിഷ്ഠിത ടോൾ നടപ്പാക്കില്ല

ന്യൂഡൽഹി: ദേശീയപാതകളിലെ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിക്കാൻ ഉപഗ്രഹാധിഷ്ഠിത സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ താത്കാലികമായി മരവിപ്പിച്ചു. ടോൾപ്പിരിവിന് കൃത്യതയുള്ള ഈ സംവിധാനം ഏർപ്പെടുത്താൻ കുറച്ചുകൂടി സമയം വേണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കൻ ജി.പി.എസ്. സംവിധാനത്തിനുപകരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സിസ്റ്റം സജ്ജമാകുന്നതുവരെയാണ് മരവിപ്പിക്കൽ. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനം (ജി.എൻ.എസ്.എസ്.) ഉപയോഗിച്ച് വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്ന പദ്ധതിയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം 2024 ജൂണിൽ ആവിഷ്കരിച്ചത്.
അമേരിക്കൻ ജി.പി.എസ്. ആണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം. എന്നാൽ, ഈ ജി.പി.എസിന് ബദലായി ഇന്ത്യയിൽ തയ്യാറാക്കിയ ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്.) തയ്യാറാക്കുന്നതിനായാണ് കാത്തിരിപ്പെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഐ.എസ്.ആർ.ഒ. വികസിപ്പിച്ച നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റെലേഷൻ) പൂർണ സജ്ജമായിക്കഴിഞ്ഞാൽ പുതിയ ടോൾ പിരിവ് സംവിധാനം നിലവിൽ വരുമെന്നും അവർ വ്യക്തമാക്കി.
ഉദ്ദേശിച്ചത് ഇങ്ങനെ
ടോൾ റോഡുകളിൽ വാഹനം പിന്നിട്ട യാത്രയുടെ യഥാർഥ ദൂരം കണക്കിലെടുത്ത് ടോൾ നിരക്ക് ഈടാക്കുകയാണ് ഈ സംവിധാനത്തിന്റെ രീതി. ഇത്തരത്തിലുള്ള ഓട്ടോമാറ്റിക് ടോൾപിരിവുസംവിധാനം വന്നാൽ നിലവിലുള്ള ടോൾ ബൂത്തുകൾ ഒഴിവാക്കാം
Content Highlights: India Delays Satellite Toll System