സ്മാർട്ടാകാതെ തൃപ്പെരുന്തുറ വില്ലേജ് ഓഫീസ്

ചെന്നിത്തല : ചെന്നിത്തല പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന ചെന്നിത്തല വില്ലേജ് ഓഫീസ് ഇനിയും സ്മാർട്ടായില്ല. പരിമിതമായ അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും മാത്രമാണുള്ളത്. ഇതുമൂലം സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് യഥാസമയം ലഭിക്കുന്നതിൽ തടസ്സം നേരിടുന്നു. നിലവിൽ അഞ്ചു ജീവനക്കാർ വേണ്ട സ്ഥാനത്ത് മൂന്നുപേരാണുള്ളത്. ഇവരാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം കൊടുക്കാനുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കേണ്ടതും.

വില്ലേജ് ഓഫീസിൽ നിലവിൽ വെള്ളം ലഭിക്കാത്ത സാഹചര്യമാണ്. ജല അതോറിറ്റി കണക്‌ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. ഓഫീസിനുള്ളിൽ മതിയായ അലമാരകളില്ലാത്തതിനാൽ റവന്യൂരേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനിടമില്ല. നല്ല കസേരകൾ, മേശകൾ എന്നിവയുടെ അഭാവവുമുണ്ട്. മഴപെയ്താൽ വില്ലേജ്‌ ഓഫീസിന്റെ മുറ്റത്ത് വെള്ളക്കെട്ടാണ്. തൊട്ടടുത്തുള്ള വില്ലേജ്‌ ഓഫീസുകൾ സ്മാർട്ടായിട്ടും തൃപ്പെരുന്തുറ വില്ലേജ്‌ ഓഫീസിന് അവഗണനയാണ്. തൃപ്പെരുന്തുറ വില്ലേജ് ഓഫീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ അടിയന്തരമായി പരിഹരിച്ച്‌ ജനങ്ങൾക്കും ജീവനക്കാർക്കും പ്രയോജനപ്പെടുന്ന തരത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസായി മാറ്റാൻ നടപടി വേണമെന്ന് പഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷൻ ദീപു പടകത്തിൽ ആവശ്യപ്പെട്ടു. വില്ലേജ്‌ ഓഫീസിലെ കുടിവെള്ള കണക്‌ഷൻ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സ്മാർട്ട് വില്ലേജ്‌ ഓഫീസിനുള്ള നിർദേശം സർക്കാരിനു നൽകിയിരുന്നു. എന്നാൽ, സ്മാർട്ടാക്കണമെങ്കിൽ നിലവിലുള്ള കെട്ടിടം പൊളിച്ചുപണിയണം. പൊളിക്കണമെങ്കിൽ കെട്ടിടം അൺഫിറ്റാണെന്ന് മരാമത്ത് വിഭാഗം റിപ്പോർട്ടു കൊടുക്കണം. എന്നാൽ, കെട്ടിടത്തിന് അധികം കാലപ്പഴക്കമില്ലാത്തതിനാൽ അത്തരമൊരു സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് മാവേലിക്കര താലൂക്ക് അധികാരികൾ പറയുന്നത്.