തെന്മലയിൽനിന്ന് ’ഇടമൺ കൽക്കണ്ടവരിക്ക’; ചുളകളുടെ വലിപ്പവും സ്വാദുംകൊണ്ട് ചക്ക ശ്രദ്ധേയമാകുന്നു

തെന്മല: സീസണുമുൻപേ മൂപ്പെത്തുകയും വർഷത്തിൽ പത്തുമാസം കായ്ഫലം നൽകുന്നതുമായ പുതിയൊരു പ്ലാവിനവുമായി അഞ്ചൽ ബ്ലോക്ക് തെന്മല ഗ്രാമപ്പഞ്ചായത്തിലെ കർഷകയായ സുജകുമാരി. ചക്കയുടെ പ്രത്യേകതകൊണ്ട് സ്ഥലത്തിൻെറ പേരുംചേർത്ത് ‘ഇടമൺ കൽക്കണ്ടവരിക്ക’ എന്നാണ് പേരിട്ടിരിക്കുന്നത്.
മൂന്നുപതിറ്റാണ്ടുമുൻപ് സുജകുമാരിയുടെ പറമ്പിൽ ഒരു പ്ലാവ് കിളിർത്തുവരികയും നിറയെ കായ്‌ഫലമുണ്ടാകുകയും ചെയ്തിരുന്നു. വരിക്ക ഇനത്തിൽപ്പെട്ട ചുളകളുടെ സാധാരണയിൽ കവിഞ്ഞ വലുപ്പവും മധുരവും ഉറപ്പുമടക്കം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ചക്കയ്ക്കുള്ളിൽ ഇടതൂർന്ന ചുളകളും ചെറിയ ചക്കക്കുരുവുമായിരിക്കും. എന്തുകൊണ്ടും വിപണിക്ക് അനുയോജ്യമായ പ്ലാവിൻെറ മേന്മ അടുത്തിടെ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിൻെറയും കൃഷിവകുപ്പിൻെറയും ശ്രദ്ധയിലെത്തി.
തുടർന്ന് ’ഇടമൺ കൽക്കണ്ടവരിക്ക’ (ഇ.കെ.വി.ജാക്ക്) എന്ന് നാമകരണംചെയ്ത് അമ്മപ്ലാവിൽനിന്ന് സങ്കരയിനം തൈകളുണ്ടാക്കാനുള്ള സാങ്കേതികസഹായം കർഷകയ്ക്ക് നൽകിയതിനൊപ്പം കൃഷിവിജ്ഞാനകേന്ദ്രവും പരീക്ഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം അധികൃതർ വികസിപ്പിച്ചെടുത്ത സങ്കരയിനം തൈകൾ അഞ്ചൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഐ. സുമിയുടെ നേതൃത്വത്തിൽ കർഷകയുടെ വീട്ടുവളപ്പിൽ നടുകയും ചെയ്തു.
ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ. സരോജ്കുമാർ ആദ്യവിൽപ്പന ഏറ്റുവാങ്ങി. തെന്മല കൃഷിഭവൻ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കർഷകർക്കായി മികച്ച സങ്കരയിനം തൈകളുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് സുജകുമാരിയും കുടുംബവും.
Content Highlights: Introduction of the 'Idaman Kalkandavarikka' jackfruit variety. Features: Large, sweet, firm bulbs with small seeds. Production cycle: Early ripening and 10-month annual yield. Collaborative development with District Krishi Vigyan Kendra. Distribution of hybrid saplings to promote local cultivation.