'സ്നേഹിച്ചുവളർത്തിയതല്ലേ.. ഓർക്കുമ്പോൾ സങ്കടമുണ്ട്'; മാത്യുവിന്റെ പുതുവർഷത്തെ നോവിന് ഒരു വയസ്സ്

2023 ഡിസംബർ 31 പുതുവർഷപുലരിയുടെ തലേദിവസം... ആ രാത്രി മാത്യു ഒരിക്കലും മറക്കില്ല. താൻ അരുമയായി വളർത്തിയ തന്റെ പ്രിയപ്പെട്ട പശുക്കൾ കൺമുന്നിൽ ജീവനറ്റ് പിടയുന്നത് നോക്കി നിന്നതിന്റെ വേദന കാലങ്ങളെത്ര കഴിഞ്ഞാലും ആ കുട്ടി കർഷകന്റ ഓർമ്മകളിൽ നിന്ന് മായില്ല. അന്ന് 22 പശുക്കളിൽ 14 പശുക്കളെയാണ് മാത്യുവിന് നഷ്ടമായത്. പരാധീനതകളോട് പോരാടി ഒരു 15 വയസുകാരൻ വളർത്തിയെടുത്ത ജീവിതമാർഗം ഒന്നാകെ തകർന്നുപോയപ്പോൾ ഇനിയെന്തെന്നതിനുപരി ജീവനായി ഒപ്പമുണ്ടായിരുന്ന അരുമകളുടെ ജീവനറ്റ അവസ്ഥയാണ് അവനെ വേദനിപ്പിച്ചത്. കരഞ്ഞുതളർന്ന മാത്യുവിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ നാടും വീടും ഒന്നാകെ വേദനിച്ചു. 'സ്നേഹിച്ചുവളർത്തിയതല്ലേ.. ഓർക്കുമ്പോൾ സങ്കടമുണ്ട്' എന്ന് ഇപ്പോഴും മാത്യു പറയും.
വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി, പ്രതിസന്ധികളെ അതിജീവിച്ച ജീവിതയാഥാർത്ഥ്യങ്ങളാണ് അവന്റെ ധൈര്യം. പിതാവ് ബെന്നിയുടെ മരണത്തോടെ നാലുവർഷം മുമ്പാണ് മാത്യുവും സഹോദരൻ ജോർജും ചേർന്ന് ഫാമിന്റെ ചുമതല ഏറ്റെടുത്തത്. ഭർത്താവിന്റെ മരണത്തോടെ പശുക്കളെ വിൽക്കാൻ ഷൈനി തീരുമാനിച്ചെങ്കിലും മാത്യു എതിരുനിന്നതോടെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
Content Highlights: Teen Farmer`s Resilience: Overcoming Tragedy