ഐടി ജോലി ഉപേക്ഷിച്ച് കഴുത വളര്‍ത്താനിറങ്ങി യുവാവ്; 42 ലക്ഷം രൂപ മുതല്‍മുടക്കില്‍ കഴുത ഫാം

ശ്രീനിവാസ ഗൗഡയുടെ കഴുത ഫാം | Photo: ANI
ശ്രീനിവാസ ഗൗഡയുടെ കഴുത ഫാം | Photo: ANI

വേറിട്ട് ചിന്തിക്കുകയും വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ഇടയില്‍. ചില സംരംഭങ്ങള്‍ വലിയ വിജയമാകുമ്പോള്‍ മറ്റ് ചിലത് അമ്പേ പരാജയപ്പെടും. ഇത്തരത്തില്‍ അധികം ആളുകള്‍ പരീക്ഷിക്കാത്ത ഒരു മേഖലയില്‍ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് മംഗളൂരു സ്വദേശിയായ ശ്രീനിവാസ ഗൗഡ എന്ന യുവാവ്. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കഴുത ഫാം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.

2000 മുതല്‍ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ശ്രീനിവാസ ഗൗഡ. കഴുതകളുടെ എണ്ണം കുറയുന്നതാണ് ഫാം എന്ന ആശയത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ കഴുത ഫാം ആരംഭിക്കുന്നതിനോട് പലര്‍ക്കും യോജിപ്പില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. 42 ലക്ഷം രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച ഗൗഡയുടെ ഫാമില്‍ 20 കഴുതകളാണ് ഇപ്പോഴുള്ളത്. 

കഴുതപ്പാല്‍ വില്‍പനയ്ക്ക് പുതിയ വിപണിസാധ്യതകള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കഴതപ്പാലിന് നിരവധി ഗുണങ്ങളുണ്ടെന്നും പാല്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

കഴുതപ്പാല്‍ പാക്കറ്റുകളായാണ് പുറത്തിറക്കുന്നത്. 30 മില്ലിയുടെ ഒരു പാക്കറ്റിന് 150 രൂപയാണ് ഈടാക്കുക. പാല്‍ പാക്കറ്റുകള്‍ മാളുകളിലും കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാക്കുമെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു. 

Content Highlights: Man quits plush job to open donkey milk farm in Mangaluru