പാരച്യൂട്ട് തുറന്നില്ല, നേരെ 820 അടി താഴ്ചയിലേക്ക് വീണു; സ്‌കൈ ഡൈവിങ് പരിശീലകന് ദാരുണാന്ത്യം

പാരാഗ്ലൈഡിങ്ങിന് സമാനമായ എയര്‍ സ്‌പോര്‍ട്ടായ സ്പീഡ് ഫ്‌ളൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് സ്‌കൈ ഡൈവിങ് പരിശീലകൻ മരിച്ചു. ജോസ് ഡി. അലന്‍കാര്‍ ലിമ ജൂനിയറാണ് 820 അടി താഴ്ചയിലേക്ക് വീണ് മരിച്ചത്. ബ്രസീലിലെ സാവോ കോണ്‍റാഡോയിലാണ് സംഭവം. 

പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് പാറയിലുണ്ടായിരുന്ന ഒരു കുഴിയില്‍ കാലിടിച്ച് ബാലന്‍സ് നഷ്ടപ്പെട്ടതോടെയാണ് ഇയാൾ വീണതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്നാൽ വീഴുന്ന സമയത്ത് പാരച്യൂട്ട് കൃത്യമായി വിന്യസിച്ചിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാല്‍ അനുയോജ്യമായ സ്ഥലത്തുനിന്നായിരുന്നില്ല ലിമ സ്പീഡ് ഫ്‌ളൈ ചെയ്യാന്‍  ശ്രമിച്ചതെന്നാണ് പാരാഗ്ലൈഡിങ് ഉള്‍പ്പെടെയുള്ള ഫ്‌ളൈ സ്‌പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്ന ക്ലബ് അധികൃതര്‍ പറയുന്നത്. 

ബ്രസീലിയന്‍ ആര്‍മിയുടെ പാരച്യൂട്ട് ഇന്‍ഫന്‍ട്രി ബ്രിഗേഡില്‍ പാരാട്രൂപ്പറായി സേവനമനുഷ്ഠിച്ച ലിമ ജര്‍മനിയില്‍ സ്‌കൈ ഡൈവിങ് ഇന്‍സ്ട്രക്ടറുമായിരുന്നു.
 

Content Highlights: Skydiving Instructor Dies in Speed Flying Accident in Brazil