രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സെക്കന്റ് ലെഫ്. ആര്‍ എം നരേഷിന് ജന്മനാടിന്റെ ആദരം

1971 ഇന്ത്യ-പാക് യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച യുവ ഓഫീസര്‍ സെക്കന്റ് ലെഫ്റ്റനന്റ് രാധാ മോഹന്‍ നരേഷിന് ജന്മനാടിന്റെ ആദരവ്.  അദ്ദേഹത്തിന്റെ ചരമദിനമായ  ഡിസംബര്‍ 10ന് കൊല്ലം ആശ്രാമം മൈതാനത്തിന് അടുത്ത് യുദ്ധനായകന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.  പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പിയും ലെഫ്.നരേഷിന്റെ സഹോദരങ്ങളായ ഡോ.ഗോപി മോഹന്‍ നരേഷ്, ശ്രീകലാ റാണി എസ്, പ്രവീണ്‍ നരേഷ് എന്നിവരും ചേര്‍ന്ന് പ്രതിമ അനാച്ഛാദനം ചെയ്യുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.  ലെഫ്.നരേഷ് പ്രവര്‍ത്തിച്ചിരുന്ന 9 ജാട്ട് റെജിമെന്റിനെ പ്രതിനിധീകരിച്ച് നായ്ക്ക് സുബേദാര്‍ കിഷോര്‍ ഉള്‍പ്പെടെ മൂന്ന് സേനാംഗങ്ങളും, സൈനിക വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസര്‍ വിങ് കമാന്‍ഡര്‍(റിട്ട) സന്തോഷ്, കരസേനാ ഉദ്യോഗസ്ഥര്‍, സൈനികര്‍, വിമുക്തഭടന്മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

1971 ഡിസംബര്‍ 10-ന്, പാകിസ്ഥാന്റെ കാലാള്‍പ്പട സൈന്യം ആക്രമണം നടത്തിയ മുനാവര്‍ താവി നദിയിലെ റായ്പൂര്‍ ക്രോസിങ് സംരക്ഷിക്കാന്‍ സെക്കന്റ് ലെഫ്റ്റനന്റ് രാധാ മോഹന്‍ നരേഷിനെ പ്ലാറ്റൂണ്‍ കമാന്‍ഡറായി ചുമതലപ്പെടുത്തി.  നരേഷ് തന്റെ പ്ലാറ്റൂണിനെ മുന്നില്‍ നിന്ന് നയിക്കുകയും, പോസ്റ്റ് നിലനിര്‍ത്താന്‍ ധീരമായ പോരാട്ടം നടത്തുകയും ചെയ്തു. അന്ന് ഇന്ത്യന്‍ ആര്‍മിയുടെ ജാട്ട് റെജിമെന്റില്‍ കമ്മീഷന്‍ ചെയ്തിട്ട് ഒരാഴ്ച മാത്രമായ നരേഷിന് 21 വയസ്സായിരുന്നു പ്രായം

Content Highlights: Statue of Lt. R.M. Naresh unveiled in Kollam, Lt. Radha Mohan Naresh