ദേവസ്വംബോര്‍ഡ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം: കാഞ്ഞങ്ങാട്ട് ക്ഷേത്രവളപ്പില്‍ സംഘര്‍ഷം

#ഇ.വി.ജയകൃഷ്ണന്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്ര ഭൂമിയില്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി. മലബാര്‍ ദേവസ്വമാണ് ഇവിടെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നത്.ഇതിന്റെ ശിലാസ്ഥാപനച്ചടങ്ങായിരുന്നു തിങ്കളാഴ്ച രാവിലെ. ക്ഷേത്ര സ്ഥലം കൈയ്യേറലാണെന്നും പ്രശ്നവിധിപ്രകാരമുള്ള തീരുമാനങ്ങളെ ലംഘിച്ചാണ് കെട്ടിടം പണിയുന്നതെന്നും ആരോപിച്ച് നൂറിലേറെ വിശ്വാസികള്‍ പ്രതിഷേധവുമായി ശിലാസ്ഥാപനച്ചടങ്ങിലെത്തി. 

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളിയായിരുന്നു ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടകന്‍. വേദിക്കു മുന്‍പില്‍ പ്രതിഷേധിച്ചെത്തിയവരെ പോലീസ് തടഞ്ഞു. രാമജപവും ഗോവിന്ദം വിളിയുമായാണ് പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷപ്രസംഗം നടത്തുമ്പോഴും പിന്നീട് എം.ആര്‍.മുരളി ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴും പ്രതിഷേധക്കാര്‍ ഗോവിന്ദം വിളികളുടെ ശബ്ദം കനപ്പെടുത്തി.ഉദ്ഘാടനത്തിനുശേഷം പെട്ടെന്ന് നന്ദി പറഞ്ഞ്  ഉദ്ഘാടനച്ചടങ്ങ് അവസാനിപ്പിച്ചു.

Content Highlights: Protest against Malabar Devaswom Board`s shopping complex construction at Hosdurg Mariyamman Temple