‘വീട് വച്ചു, കാർ വാങ്ങി, മക്കളെ നന്നായി പഠിപ്പിക്കുന്നു, ഞാനെന്തിന് ദു:ഖിക്കണം’

20 വർഷമായി സിനിമയിൽ. ഇത്ര വർഷം അഭിനയിച്ചിട്ടും ഇതുപോലെ പ്രേക്ഷകരുടെ സ്നേഹം ലഭിക്കുന്നത് ആദ്യമായാണ്. നിങ്ങൾ വാഴ 2ൽ കാണുന്നത് സവിൻ സായും വിപിൻ ദാസും ചേർന്നൊരുക്കിയ മാജിക്കാണ്...പറയുകയാണ് വാഴ 2ൽ വിനായകന്റെ അച്ഛനായെത്തി പ്രേക്ഷകരെ കരയിച്ച ബിജുക്കുട്ടൻ.

സിനിമ ഇറങ്ങിയ ശേഷം വരുന്ന ഫോൺ കോളുകളിൽ പലരും വികാരനിർഭരമായാണ് സംസാരിക്കാറുള്ളതെന്നും പല അനുഭവങ്ങളും കണ്ണ് നനയിച്ചുവെന്നും പറയുന്നു ബിജുക്കുട്ടൻ. ഒരു ഇമോഷൻസുമില്ല, സങ്കടമില്ല, ബന്ധങ്ങളുടെ ഇഴയടുപ്പമില്ല എന്നൊക്കെ നമ്മൾ പറഞ്ഞു പോരുന്ന ജെൻ സി കുട്ടികൾ വാഴ 2 കണ്ട് കരയുന്നത് ഞാൻ നേരിട്ടു കണ്ടതാണ്.. അത്ഭുതപ്പെട്ടുപോയി...ബിജുക്കുട്ടൻ പറയുന്നു.

രണ്ട് പതിറ്റാണ്ടായി സിനിമയിലുണ്ടെങ്കിലും സ്ഥിരം കോമഡി വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിൽ നിരാശയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ബിജുക്കുട്ടന്റെ മറുപടി ഇങ്ങനെയാണ് - പോത്തൻ വാവയിലേക്ക് എത്തുന്നത് യാദൃശ്ചികമായാണ്. സിനിമ ഇങ്ങോട്ട് വന്ന് എന്നെ സിനിമാ നടനാക്കിയതാണ്. സ്വപ്നങ്ങൾ എല്ലാം പെട്ടെന്ന് നടന്ന പോലെയാണ് എന്റെ സിനിമാ ജീവിതത്തിലുണ്ടായത്. തുടക്കം മമ്മൂക്കയ്ക്കൊപ്പം ജോഷി സാറിന്റെ പടത്തിൽ, തൊട്ടു പിറകേ ലാലേട്ടനൊപ്പം ഛോട്ടാ മുംബൈയിലെത്തി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പോത്തൻ വാവക്ക് ശേഷം ഞാൻ വീട് വച്ചു, കാർ വാങ്ങി, മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പറ്റുന്നുണ്ട്,അനിയനും സുഹൃത്തുക്കൾക്കും ആവശ്യം വരുമ്പോൾ സഹായിക്കാൻ പറ്റുന്നുണ്ട്, എനിക്ക് വേറെ കടങ്ങളുമില്ല...പിന്നെന്തിനാണ് ഞാൻ ദു:ഖിക്കുന്നത്.?