വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് ഒരു മാസം; നിരാശരായി മടങ്ങി സഞ്ചാരികള്‍

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം | Photo: Mathrubhumi
വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം | Photo: Mathrubhumi

വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരുടെ മുഖ്യ ആകര്‍ഷണമായിരുന്ന കണ്ണാടിപ്പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിടുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മേയ് 30-നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്. 

കാലാവസ്ഥ അനുകൂലമാകുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മറ്റുനിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടും വാഗമണ്ണിലെ കണ്ണാടിപ്പാലം തുറക്കാന്‍ നടപടിയായില്ല.

കണ്ണാടിപ്പാലത്തില്‍ കയറാന്‍ നിരവധിപേരാണ് വാഗമണ്ണില്‍ എത്തുന്നത്. ഇവര്‍ നിരാശരായി മടങ്ങുന്നു. വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.

വാഗമണ്‍ കോലാഹലമേട് അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം തീര്‍ത്തത്. ജര്‍മനിയില്‍നിന്നും ഇറക്കുമതിചെയ്ത കണ്ണാടികൊണ്ട് കാന്‍ഡിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണിത്. 

മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിന് 40 മീറ്റര്‍ നീളമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷം സഞ്ചാരികളുടെ വലിയ ഒഴുക്കായിരുന്നു. ലക്ഷങ്ങളുടെ വരുമാനവും ഡി.ടി.പിസി.ക്ക് ലഭിച്ചതാണ്.

Content Highlights: vagamon glass bridge closed since may 30 demand to reopen