ചെന്നൈയില്‍ എയര്‍ ടാക്‌സി സര്‍വീസ് വരുന്നു; ഉപയോഗിക്കുക 9 സീറ്റുള്ള ചെറുവിമാനം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

നെയ്‌വേലി, ചെന്നൈ നഗരങ്ങളെ കൂട്ടിയിണക്കി ചെറുവിമാന സര്‍വീസ് നടത്താന്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.സി.ഡി.എ.) അനുമതിനല്‍കി.നെയ്‌വേലി എയര്‍ സ്ട്രിപ് സജ്ജമാവുകയും വിമാനക്കമ്പനികള്‍ രംഗത്തു വരികയും ചെയ്യുന്നതോടെ സര്‍വീസ് യാഥാര്‍ഥ്യമാവും.

ചെറുനഗരങ്ങളെ കൂട്ടിയിണക്കി ചെറുവിമാനങ്ങളുടെ സര്‍വീസുകള്‍ നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിപ്രകാരമാണ് ചെന്നൈ-നെയ്‌വേലി സര്‍വീസ് തുടങ്ങുക. നെയ്വേലിയില്‍ ഒന്‍പതു സീറ്റുള്ള എയര്‍ ടാക്‌സി സര്‍വീസാണ് ആലോചിക്കുന്നത്. 

കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിനു കീഴിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ കൈവശമുള്ള എയര്‍ സ്ട്രിപ്പാണ് ഇതിന് ഉപയോഗിക്കുക. വിമാനത്താവളത്തിന്റെ നവീകരണത്തിനായി കേന്ദ്രം 15.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാവുന്നതോടെ എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങുമെന്ന് കടലൂര്‍ എം.പി. വിഷ്ണു പ്രസാദിനെ വ്യോമയാന മന്ത്രാലയം അറിയിച്ചു.

നെയ്‌വേലി വിമാനത്താവളത്തില്‍നിന്ന് 15 വര്‍ഷം മുന്‍പ് വിമാന സര്‍വീസുണ്ടായിരുന്നു. ലാഭകരമല്ലാതെ വന്നതിനെത്തുടര്‍ന്ന് അതു നിന്നുപോയത്. എയര്‍ ടാക്‌സി സര്‍വീസ് ഏറ്റെടുത്തു നടത്താന്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനി തയ്യാറായിട്ടുണ്ടെന്നാണ് വിഷ്ണു പ്രസാദ് പറയുന്നത്.

Content Highlights: chennai neyveli air taxi