ഡെയര്‍ വൂള്‍ഫുകള്‍ തിരിച്ചെത്തി; മാമത്തും ഡോഡോ പക്ഷിയും തിരിച്ചുവരുമോ? വംശനാശം ഇല്ലാതാവുമോ?

#അജ്നാസ് നാസർ
മാമാത്ത്, ഡോഡോ പക്ഷി, ഡെയര്‍ വൂള്‍ഫ് | gettyimages
മാമാത്ത്, ഡോഡോ പക്ഷി, ഡെയര്‍ വൂള്‍ഫ് | gettyimages

ക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ദിനോസറുകള്‍ എന്ന അപൂര്‍വ ജീവിവംശത്തെ മനുഷ്യന്‍ ക്ലോണിങ്ങിലൂടെ പുനസൃഷ്ടിക്കുന്നു. അവയെ പ്രദര്‍ശിപ്പിക്കാനായി ഒരു പാർക്ക് ഒരുക്കുന്നു. 1991-ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരുക്കിയ ജുറാസിക് പാര്‍ക്ക് എന്ന സിനിമയുടെ കഥയായിരുന്നു ഇത്. അന്ന് ആ സിനിമ കണ്ട് വിസ്മയിച്ച പലരും ഇതെല്ലാം യാഥാര്‍ഥ്യമായിരുന്നെങ്കിലെന്ന് ഒരു ഉള്‍ക്കിടിലത്തോടെയും ആവേശത്തോടെയും ഓര്‍ത്തിട്ടുണ്ടാകും. എന്നാല്‍, ദിനോസര്‍ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദിനോസറുകള്‍ പുനഃസൃഷ്ടിക്കപ്പെട്ടില്ല. അത്തരം ജീന്‍ എഡിറ്റിങ്ങുകള്‍ ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നും പലരും വിശ്വസിച്ചു. എന്നാലിപ്പോഴിതാ 12,500 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്ഭൂമിയില്‍ നിന്ന് വംശമറ്റുപോയ ഒരു ജീവിവര്‍ഗത്തെ പുനഃസൃഷ്ടിച്ചുവെന്ന അവകാശവാദത്തോടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കമ്പനി. ഗെയിം ഓഫ് ത്രോണ്‍സ് ഉള്‍പ്പടെയുള്ള വെബ്‌സീരിസുകളിലൂടെ പുതിയ കാലത്തിനും സുപരിചിതനായ ഡെയര്‍ വൂള്‍ഫ് എന്ന ഒരിനം ചെന്നായയെയാണ് ജീന്‍ എഡിറ്റിങ്ങിലൂടെ യുഎസ് ബയോടെക് കമ്പനിയായ കൊളോസല്‍ ബയോസയന്‍സ് വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, ഡെയര്‍ വൂള്‍ഫുകളില്‍ മാത്രം ഒതുങ്ങുന്നതല്ല കൊളോസല്‍ ബയോസയന്‍സിന്റെ സ്വപ്‌നങ്ങള്‍. മറ്റൊരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണവര്‍. ഒരു കാലത്ത് ഭൂമിയെ അടക്കിവാണിരുന്ന മാമത്തുകളെ പുനഃസൃഷ്ടിക്കുക. ആ ലക്ഷ്യവും തങ്ങളുടെ കയ്യെത്തും ദൂരത്തുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്തിലെ ആദ്യത്തെ ഡീ എക്‌സ്റ്റിങ്ഷന്‍ കമ്പനിയെന്നാണ് കൊളോസല്‍ ബയോസയന്‍സ് സ്വയം അവകാശപ്പെടുന്നത്. ഡീ എക്‌സ്റ്റിങ്ഷന്‍ (de extinction) അല്ലെങ്കില്‍ റിസറക്ഷന്‍ ബയോളജി (resurrection biology) ആധുനിക ജൈവശാസ്ത്ര സാങ്കേതികവിദ്യയിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്നാണ്. വംശനാശം സംഭവിച്ചു ഭൂമിയില്‍നിന്ന് ഇല്ലാതായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണിത്. വംശനാശം സംഭവിച്ച ജീവികളുടെ കോര്‍ ജീനുകളെ പുനരുജ്ജീവിക്കാനുള്ള രീതി തങ്ങള്‍ വികസിപ്പിച്ചെടുത്തതായി കൊളോസല്‍ ബയോസയന്‍സ് അവകാശപ്പെട്ടിരുന്നു. മാമത്തുകള്‍ മുതല്‍ ഡോഡോ പക്ഷിയും ടാസ്മാനിയന്‍ കടുവകളെയും വരെയുള്ള ജീവികളെ പുനഃസൃഷ്ടിക്കലാണ് കമ്പനിയുടെ ലക്ഷ്യം. 2021 ല്‍ ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഡോ. ജോര്‍ജ് ചര്‍ച്ചും സംരംഭകനായ ബെന്‍ ലാമും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ നിലവില്‍ 130 ശാസ്ത്രജ്ഞരാണ് ജോലി ചെയ്യുന്നത്. ഭൂമിയില്‍ വംശനാശം ഇല്ലാതാക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. 2050-ഓടെ ഭൂമിയിലെ പകുതിയോളം ജിവിവര്‍ഗങ്ങള്‍ക്കും വംശനാശം സംഭവിക്കുമെന്നും ഇത് മനുഷ്യരുടെ അതിജീവനത്തെയും സാരമായി ബാധിക്കുമെന്നും പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതായും ഇതിനെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

Content Highlights: colossal biosciences worlds first deextinction dire wolf

Continue reading