നാസയുടെ ചിറകിലേറി ഒരു മലയാളി; ചരിത്രനേട്ടത്തിനൊരുങ്ങി ഡോ. അനിൽ മേനോൻ, ബഹിരാകാശ യാത്ര ഇന്ന്

#സയൻസ് ഡെസ്ക്
അനില്‍ മേനോന്‍ പരിശീലനത്തിനിടെ. Photo - Anil Menon\X
അനില്‍ മേനോന്‍ പരിശീലനത്തിനിടെ. Photo - Anil Menon\X

വാഷിങ്ടൺ: മൂന്നരക്കോടി മലയാളികളുടെ അഭിമാനത്തിന്റെ ചിറകിലേറി ബഹിരാകാശത്ത് ഒരു പൊൻതാരകംകൂടി പിറക്കും; അനിൽ മേനോൻ. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിക്കാൻ നാസാശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) യാത്രതിരിക്കും.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‍കോസ്‍മോസിന്റെ സോയൂസ് എം.എസ്.-29 പേടകത്തിലാണു യാത്ര. കസാഖ്സ്താനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശനിലയത്തിൽനിന്ന് ഇന്ത്യൻസമയം ചൊവ്വാഴ്ച രാത്രി 8.17-ന് സോയൂസ് 2.1എ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. പ്യോത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും ഒപ്പമുണ്ട്. വിവിധ പരീക്ഷണ-ഗവേഷണങ്ങൾക്കായി എട്ടുമാസം ബഹിരാകാശത്തു ചെലവിടും.

എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറും യു.എസ്. ബഹിരാകാശ സേനയിൽ കേണൽപദവിയിലുള്ള ഉദ്യോഗസ്ഥനുമാണ് 49-കാരനായ അനിൽ. പാതിമലയാളി. അമേരിക്കയിലെ മിനിയാപോളിസിലാണ് ജനനം. അച്ഛൻ ശങ്കരൻമേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയാണ് അമ്മ.

2021 ഡിസംബറിലാണ് ബഹിരാകാശയാത്രയ്ക്ക് നാസ അനിൽ മേനോനെ തിരഞ്ഞെടുത്തത്. പിന്നീട് രണ്ടുവർഷത്തെ പരിശീലനം. സ്‌പെയ്‌സ് എക്സ് ജീവനക്കാരിയും ബഹിരാകാശയാത്രികയുമായ അന്നാ മേനോനാണ് ഭാര്യ. ജെയിംസ്, ഗ്രേസ് എന്നിവർ മക്കളാണ്.

Content Highlights: Indian-origin NASA doctor and US Space Force Colonel Dr. Anil Menon is set to script history on Tuesday as the first Malayali to travel to the International Space Station (ISS) aboard the Russian Soyuz MS-29 spacecraft for an eight-month mission.